ഇംഗ്ലീഷ ചാനൽ വഴിചെറിയ ബോട്ടുകളിലോ അല്ലെങ്കില്‍ മറ്റ് മാര്‍ഗത്തിലൂടെയോ ബ്രിട്ടനില്‍ അനധികൃതമായി എത്തുന്നഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ അഭയാര്‍ഥിയായി തുടരാന്‍ കഴിയില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ തയ്യാറാക്കിയ കരട് നിയമം അനുസരിച്ച് ഇന്ത്യയും ജോര്‍ജിയയുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും പുതിയ രാജ്യങ്ങള്‍.അനധികൃത കുടിയേറ്റക്കാര്‍ യുകെയിലേക്ക് കടക്കുന്നത് തടയാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
എന്താണ് സുരക്ഷിത രാജ്യം?
ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്ത അനധികൃത കുടിയേറ്റക്കാരായഇന്ത്യക്കാരെ വേഗത്തില്‍ മടക്കി അയക്കുമെന്നും നിയമവിരുദ്ധമായി ഇവിടെയെത്തിയാല്‍ താമസിക്കാനാകില്ലെന്ന് അറിയിക്കുമെന്നും യുകെ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ പറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യുകെയിലേക്ക് അനധികൃതമായി എത്തുന്നഇന്ത്യക്കാര്‍ക്ക് ഇനി രാജ്യത്ത്അഭയം തേടാന്‍ കഴിയില്ല. അതിനാല്‍, അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരെ അപ്പീലുകള്‍ നല്‍കാന്‍ അനുവദിക്കാതെ തിരിച്ചയക്കും.
advertisement
ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള അപകടകരമായ യാത്രയിലൂടെ അനധികൃതമായി രാജ്യത്തിന്റെ തീരത്ത് ഇറങ്ങുന്ന കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തടയുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നല്‍കിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് യുകെയുടെ കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്തും. സംരക്ഷണ ക്ലെയിമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും സഹായിക്കും.
Also Read- ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഇന്ത്യയിൽ; കേസുകൾ ഉയരാൻ കാരണമെന്ത്?
ഇന്ത്യയിലും ജോര്‍ജിയയിലുമുള്ള ആളുകള്‍ക്ക് പ്രത്യക്ഷത്തിൽ അവരുടെ രാജ്യത്ത് പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും ഈ രാജ്യങ്ങളില്‍ നിന്നുള്ള ചെറുബോട്ടുകളുടെ യുകെയിലേക്കുള്ള വരവ് കഴിഞ്ഞ വര്‍ഷം കൂടുതലായിരുന്നുവെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി.
യുകെയിലേക്ക് അനധികൃതമായി യാത്ര ചെയ്താല്‍ യുകെയില്‍ താമസം തുടരാന്‍ കഴിയില്ലെന്നും രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കുക എന്നത് സാധ്യമല്ലെന്നും പുതിയനിയമം വ്യക്തമാക്കുന്നു.
യുകെ നിയമങ്ങള്‍ അനുസരിച്ച്, ഒരു രാജ്യത്ത് പൗരന്മാർ പീഡിപ്പിക്കപ്പെടുന്ന തരത്തിൽ ഗുരുതരമായ അപകടസാധ്യതയില്ലെന്ന് യുകെ ആഭ്യന്തര സെക്രട്ടറിക്ക് ബോധ്യപ്പെടുകയും ആ രാജ്യത്തേക്ക് പൗരന്മാരെ മടക്കി അയക്കുന്നത് യുകെയുടെ മനുഷ്യാവകാശ കണ്‍വെന്‍ഷന് വിരുദ്ധമാകില്ലെന്ന് തിരിച്ചറിയുകയും ചെയ്താൽ മാത്രമേ ഒരു രാജ്യത്തെ സുരക്ഷിത രാജ്യമായി പ്രഖ്യാപിക്കുകയുള്ളൂ. യുകെയുടെ ആഭ്യന്തര മന്ത്രാലയം ഇന്ത്യയെയും ജോര്‍ജിയയെയും കര്‍ശനമായി വിലയിരുത്തുകയും ഈ രണ്ടു മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തതായി യുകെ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ ഇന്ത്യക്കാര്‍ നിയമവിരുദ്ധമായി യുകെയില്‍ എത്തുന്നു
അപകടസാധ്യതയുള്ള ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അടുത്തിടെ യുകെയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2019-ലും 2018-ലും ഒരാള്‍പോലും ഇന്ത്യയില്‍നിന്ന് അനധികൃതമായി യുകെയില്‍ കുടിയേറിയിട്ടില്ലെന്നും അതേസമയം 2020-ല്‍ 64 പേരും 2021-ല്‍ 67 പേരും ചെറുവള്ളങ്ങളില്‍ ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നതായും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 25 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ചെറുവള്ളങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് അനധികൃതമായി കടക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൂടാതെ, അല്‍ബേനിയ, അഫ്ഗാനിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ അനധികൃതമായി യുകെയിലെത്തുന്നുണ്ട്.
സുനകിന്റെ പ്രധാന ലക്ഷ്യം
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണ് കുടിയേറ്റ പ്രശ്‌നം. നികുതി അടച്ചും മറ്റ് നിയമങ്ങള്‍ പാലിച്ചും ആളുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഫലപ്രദമായി പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍, യുകെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാർക്ക് വിലക്കേര്‍പ്പെടുത്തുകയാണ്.
ഈ വര്‍ഷമാദ്യം തന്നെ യുകെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റ ബില്‍ പാസാക്കിയിരുന്നു. ചെറിയ ബോട്ടുകളില്‍ അനധികൃതമായി യുകെയിലെത്തുന്നത് തടയുന്നതിനുള്ള സുനകിന്റെ പ്രധാന പദ്ധതിയാണിത്.