ഫെഡ് നയം തിരിച്ചടിച്ചു
ഇന്ത്യൻ ഓഹരിവിപണികളെയും ബാങ്കിന്റെ തകർച്ച ദോഷകരമായി ബാധിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡ് തുടർച്ചയായി പലിശ നിരക്കുകൾ വർധിപ്പിച്ചതാണ് ബാങ്കിനെ ബാധിച്ചത്. ഇതോടെ ബാങ്ക് നിക്ഷേപം നടത്തിയിരുന്ന കടപ്പത്രങ്ങൾ നഷ്ടത്തിലായി. തുടർന്ന് ബാങ്കിന് വായ്പകൾ ആകർഷകമാക്കാൻ സാധിക്കാതെ വന്നു. ഇതോടെ ബാങ്കിന്റെ പ്രധാന ഉപഭോക്താക്കളായ സ്റ്റാർട്ടപ്പുകൾ വലിയ ഫണ്ടിങ് പ്രതിസന്ധി നേരിട്ടു.
പ്രതിസന്ധി മറികടക്കാൻ കടപ്പത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ബാങ്ക് നിർബന്ധിതമായി. ഇത് വാർത്തയായതോടെ നിക്ഷേപകർ പരിഭ്രാന്തരായി. നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു. ഇതോടെ വലിയ തകർച്ചയിലേക്ക് ബാങ്ക് കൂപ്പു കുത്തി. ഇതോടൊപ്പം ഓഹരിവിപണിയിലും ബാങ്കിന് തിരിച്ചടി നേരിട്ടു. ബാങ്കിന്റെ മാതൃസ്ഥാപനമായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഓഹരിവില 60% വരെ ഇടിഞ്ഞു.
advertisement
പ്രതിഫലനം ഇന്ത്യയിലും
യുഎസിൽ പ്രവർത്തനമുള്ള മലയാളി സംരംഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്. സ്റ്റാർട്ടപ് സൗഹൃദമായിരുന്നു ബാങ്കിന്റെ മുഖമുദ്ര. ബാങ്ക് തകർന്നതോടെ അക്കൗണ്ടുകളിലുള്ള പണം മരവിച്ച അവസ്ഥയിലായി. ജീവനക്കാർക്കു ശമ്പളം അടക്കമുള്ള ചെലവു നടത്താൻ പണം വേറെ സംഘടിപ്പിക്കേണ്ട ഗതികേടിലാണു പല കമ്പനികളും.
2008ലെ പ്രതിസന്ധി
ഇതിനു മുമ്പ് ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് 2008 ൽ കാരണമായത് ലീമാൻ ബ്രദേഴ്സിന്റെ തകർച്ചയാണ്. ഈ കാലത്ത് വാഷിങ്ടൺ മ്യൂച്വൽ തകർന്നതാണ് യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിങ് തകർച്ച. ഇതിനു ശേഷമുള്ള ഏറ്റവും വലിയ വീഴ്ച്ചയാണ് എസ് വി ബിയുടേത്. എസ് വി ബിയുടെ തകർച്ച, ആഗോള തലത്തിൽ ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിവിലയെ ബാധിച്ചു. ബാങ്കിന്റെ തകർച്ച സ്റ്റാർട്ടപ്പ് കമ്പനികളെയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.