തിരുവനന്തപുരം കൈരളി തിയേറ്റർ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരിൽ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞാൽ തിയേറ്റർ വിടുന്നതിന് പകരം ഇനി മുതൽ ഈ മുറി പ്രയോജനപ്പെടുത്താം.
Also Read- ലോക്കൽ ചാനലുകൾക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദേശം
ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിലാണ് ക്രൈയിങ്റൂമിന്റെ നിർമാണം. തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കുഞ്ഞുമായി ക്രൈയിംഗ് റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ സിനിമ ആസ്വദിക്കാനുളള സൗകര്യമാണ് ഒരുക്കിയത്. ഗ്ലാസ് കൊണ്ട് കവർ ചെയ്ത ഭാഗത്തിലൂടെ സിനിമ വ്യക്തമായി കാണുകയും ചെയ്യാം. വിശാലമായ മുറി ആയതിനാൽ കുട്ടിക്കും അസ്വസ്ഥത തോന്നില്ല.
advertisement
സിനിമാ മന്ത്രി വി എൻ വാസവൻ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-
കുഞ്ഞുങ്ങളുമായി തീയറ്ററിൽ എത്തുന്ന രക്ഷിതാക്കൾക്ക് സിനിമ ആസ്വദിക്കാൻ കഴിയുന്നത് വളരെ അപൂർവമാണ് തിയറ്ററയിലെ ഇരുട്ടും ശബ്ദവും വെളിച്ചവുമായി പൊരുത്തപടാതെ കുട്ടികൾ അസ്വസ്ഥരാവുകയും തിയറ്റർ വിട്ടു പുറത്തുവരേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തീയറ്റർ വിടേണ്ട ആവശ്യമില്ല. സർക്കാർ തീയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിൽ ക്രൈറൂം സജ്ജീകരിച്ചിട്ടുണ്ട്.
കെഎസ്എഫ്ഡിസി ക്രൈറൂമുകൾ കൂടുതൽ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്. ശബ്‌ദം പുറത്തേക്ക് കേൾക്കാത്ത രീതിയിൽ നിർമ്മിച്ച ക്രൈറൂമിൽ, തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ കുഞ്ഞുമായി ക്രൈറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച കെഎസ്എഫ്ഡിസിഇക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Also Read- ഒരു ഹിന്ദു പുരുഷന് ഒരേ സമയം രണ്ടു ഭാര്യമാർ ആകാമോ? ഹിന്ദു വിവാഹ നിയമം പറയുന്നതെന്ത്?
സിനിമാ തിയേറ്ററിലെ തിരക്കും ശബ്ദവുമാണ് കുഞ്ഞുങ്ങൾക്ക് പലപ്പോഴും പ്രശ്നമാകുന്നത്. ഇവരുടെ കരച്ചിൽ സിനിമ കാണാനെത്തുന്ന മറ്റുളളവർക്കും പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കും. അതുകൊണ്ടു തന്നെയാണ് കൈക്കുഞ്ഞുങ്ങളുമായി സിനിമാ തിയേറ്ററിൽ എത്താൻ വലിയൊരു ശതമാനം ആൾക്കാരും മടിക്കുന്നത്.