എന്തിനാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്
കഴിഞ്ഞ ഫെബ്രുവരിയിൽ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പൊതു മേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ ഓഹരി വിൽപ്പനയിലൂടെ 1.75 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഐഡിബിഐ ബാങ്കിന് പുറമേ മറ്റ് രണ്ട് പൊതു മേഖലാ ബാങ്കുകളെയും ജനറൽ ഇൻഷുറൻസ് കമ്പനിയെയും 2021-22 കാലഘട്ടത്തിൽ സ്വകാര്യ വൽക്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന് എതിരെ 9 യൂണിയനുകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് മാർച്ച് 15,16 തീയതികളിൽ ദേശ വ്യാപകമായുള്ള സമരത്തിന് ആഹ്വാനം ചെയ്തത്.
advertisement
ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമോ
മാർച്ച് 15,16 എന്നിങ്ങനെ രണ്ട് ദിവസമാണ് ബാങ്കുകൾ പണിമുടക്കുന്നത് എങ്കിലും ഫലത്തിൽ നാലു ദിവസമാണ് ബാങ്കുകൾ അടഞ്ഞ് കിടക്കുക. മാർച്ച് 13 രണ്ടാം ശനി, മാർച്ച് 14 ഞായർ എന്നീ ദിവസങ്ങളിലെ അവധി കൂടി വരുമ്പോഴാണ് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കുക. എന്നാൽ ഈ ദിവസങ്ങളിൽ എടിഎമ്മുകൾ പ്രവർത്തന സജ്ജമായിരിക്കും.
പുതിയ അക്കൗണ്ട് തുറക്കൽ, ചെക്ക് ക്ലിയറൻസ്, ഡിമാൻഡ് ഡ്രാഫ്റ്റ് നൽകൽ, ലോൺ പ്രൊസസിംഗ് എന്നിങ്ങനെ ഉള്ള സേവനങ്ങൾ മാർച്ച് 17 വരെ തടസപ്പെടും. എല്ലാ ബ്രാഞ്ചുകളിലും സാധാരണ രീതിയിൽ പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എങ്കിലും സേവനങ്ങൾ തടസപ്പെടാൻ സാധ്യത ഉണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
സ്വകാര്യ ബാങ്ക് ജീവനക്കാരും പണിമുടക്കിൽ ഭാഗമാണോ
പുതുതലമുറ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിൽ, ബാങ്കിംഗ് സേവനങ്ങളുടെ മൂന്നിലൊന്ന് മാത്രമാണ് ഇത്തരം ബാങ്കുകൾ വഹിക്കുന്നത്.
സമരത്തിന് ആഹ്വാനം ചെയ്ത യൂണിയനുകളും സർക്കാരും തമ്മിൽ ചർച്ച നടക്കുന്നുണ്ടോ
അഡീഷണൽ ചീഫ് ലേബർ കമ്മീഷണർ എസ് സി ജോഷി യുടെ നേതൃത്വത്തിൽ മാർച്ച് 4, 9, 10 തീയതികളിൽ സർക്കാർ യൂണിയനുകളുമായി അനുരഞ്ജന ചർച്ചകൾ നടത്തിയതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ബി.ബി.എ) അറിയിച്ചിരുന്നു. പൊതു മേഖലാ ബാങ്കുകളെ സ്വകാര്യ വൽക്കരിക്കുന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കാൻ തയ്യാറാണെങ്കിൽ സമരത്തിൽ നിന്ന് പിൻമാറുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നാണ് യോഗത്തിൽ സംഘടനകൾ അറിയിച്ചത്. എന്നാൽ ധനകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന് ഇതിൽ ഉറപ്പ് നൽകാൻ ആയില്ല. ഇക്കാരണത്താൽ തന്നെ യോഗം തീരുമാനത്തിലെത്താതെ പിരിയുകയാണ് ഉണ്ടായത്.