"എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത, എന്നും സ്മരിക്കുന്ന ഗുരു തുല്യ നാമമാണ് കെ. ബാലചന്ദർ. പപ്പേട്ടനെ (പി.പത്മരാജൻ) പോലെ, ഭരതേട്ടനെ പോലെ, ശശിയേട്ടനെ പോലെ എൻ്റെ ജീവിതത്തിൽ വഴിത്തിരിവു സൃഷ്ടിച്ച സംവിധായക പ്രതിഭയാണ് കെ ബി സാർ. അഭിനേതാക്കളെല്ലാം അദ്ദേഹത്തിൻ്റെ സിനിമയിൽ ഒന്നു മുഖം കാണിക്കുവാനുള്ള അവസരത്തിനായി തപസിരിക്കുന്ന കാലത്താണ് മഹാ ഭാഗ്യമായി 'പുതു പുതു അർത്ഥങ്ങൾ' എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്.
നേരത്തേ തന്നെ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും ഈ സിനിമയുടെ മഹത് വിജയം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു സ്ഥാനം നേടി തന്നു. അത് ഞാൻ നന്ദി പൂർവ്വം എന്നും അഭിമാനത്തോടെ ഓർക്കുന്നു. അദ്ദേഹത്തിൻ്റെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നത് തന്നെ ഭാഗ്യമാണ്. എന്നാൽ വീണ്ടും നാലോളം പ്രൊജക്ടുകളിൽ അദ്ദേഹത്തിൻ്റെ കീഴിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയത് മഹാഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും കാലങ്ങളെ അതിജീവിച്ചവയാണ്.
advertisement
ഇന്നും നിത്യവും എനിക്ക് 'പുതു പുതു അർത്ഥങ്ങൾ' എന്ന സിനിമയെ അഭിനന്ദിച്ചും പ്രശംസിച്ചും ആരാധകർ സന്ദേശങ്ങൾ അയക്കുന്നു. അദ്ദേഹം നമ്മോടൊപ്പം ഇല്ലെങ്കിലും എന്നെ പോലുള്ള കലാകാരന്മാരുടെയും സിനിമാ ആരാധകരുടെയും മനസ്സിൽ എന്നെന്നും ജീവിക്കുന്നു ... പ്രണാമം."
പത്മരാജൻ സംവിധാനം ചെയ്‌ത് 1983ൽ പുറത്തിറങ്ങിയ 'കൂടെവിടെ'യാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രം.
മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തിൽ നായകനോളം കിടപിടിക്കുന്ന വേഷം തന്നെയായിരുന്നു റഹ്‌മാന് ആദ്യ ചിത്രത്തിൽ തന്നെ ലഭിച്ചത്. ഊട്ടിയിലെ ഹൈസ്കൂൾ വിദ്യാർത്ഥി അങ്ങനെ സിനിമയിലേക്ക്. അത് പ്രകടനത്തിൽ മാത്രമല്ല, പുരസ്കാരത്തിലും കൊണ്ടെത്തിച്ചു. കന്നിചിത്രം തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം 16 വയസ്സുകാരനായ റഹ്‌മാന് നേടിക്കൊടുത്തു.
ഈ വർഷം ഒന്നല്ല, മൂന്ന് ഭാഷകളിലെ ചിത്രങ്ങളാണ് റഹമാനെ കാത്തിരിക്കുന്നത്.
തമിഴിൽ മോഹൻരാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമയിൽ മാസ്സ് ഹീറോ പരിവേഷമാണ് റഹ്‌മാന്റേത്. ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന 'സീട്ടിമാർ' എന്ന സിനിമയിൽ അഭിനയിച്ചു വരവേ റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ 'പൊന്നിയിൻ സെൽവനിൽ' ജോയിൻ ചെയ്‌തു.
മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന. ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്, കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ റഹ്മാൻ പരിശീലിച്ചിരുന്നുവത്രെ.
അഹമ്മദിൻറെ സംവിധാനത്തിൽ റഹ്‌മാൻ, ജയം രവി, അർജ്ജുൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ 'ജനഗണമന', വിശാലിനൊപ്പം 'തുപ്പറിവാളൻ 2' എന്നിവയാണ് 2021ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ.
മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ 'രണം' സിനിമയ്ക്ക് ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ്.
