പോലീസിൽ പരാതി നൽകിയാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതി ഇതുവരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് രവീണ പറയുന്നു. എന്നാൽ ശബരീഷും സഹോദരനും സന്ദേശങ്ങളിലൂടെയും കമന്റുകളിലൂടെയും അശ്ലീല ഭാഷ ഉപയോഗിച്ചുള്ള ആക്രമണം തുടരുകയാണ്. തന്നെ മാത്രമല്ല, താനുമായി അടുപ്പമുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഇവർ ലക്ഷ്യമിടുന്നുവെന്നും രവീണ ചൂണ്ടിക്കാട്ടി.
"എന്റെ പേരിൽ ഈ ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്ന സുഹൃത്തുക്കളോടും കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിയമപരമായ വഴികൾ തേടിയിട്ടും അവർ പിന്മാറാൻ തയ്യാറായിട്ടില്ല," എന്ന് രവീണ തന്റെ പോസ്റ്റിൽ കുറിച്ചു.
advertisement
ഇവരുടെ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും താരം ആരാധകരോട് അഭ്യർത്ഥിച്ചു. ഇവരിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ ആരും പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും രവീണ മുന്നറിയിപ്പ് നൽകുന്നു.
ചെന്നൈ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും രവീണ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്ന് അറിയപ്പെടുന്ന ചെന്നൈയിൽ ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ദേശീയ വനിതാ കമ്മീഷൻ, തമിഴ്‌നാട് പോലീസ്, സൈബർ ക്രൈം വിഭാഗം എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് രവീണ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
