ഏഴു പേർ വട്ടം കൂടിയിരുന്ന് ചാനലുകൾക്ക് അഭിമുഖം നൽകുന്നതല്ല യഥാർത്ഥ പ്രൊമോഷനെന്ന് അനൂപ് മേനോൻ പറഞ്ഞു. ഓൺലൈൻ അഭിമുഖങ്ങളിൽ സജീവമായി പങ്കെടുക്കുന്ന പല വലിയ താരങ്ങളുടെ സിനിമകളും ആദ്യദിനം തിയേറ്ററുകളിൽ ആളുകളെ ആകർഷിക്കാൻ പരാജയപ്പെടാറുണ്ട്. ഇതിൽ നിന്ന് തന്നെ പ്രൊമോഷൻ കൊണ്ട് മാത്രം ഒരു സിനിമ വിജയിക്കില്ലെന്ന് വ്യക്തമാണ്. ഒരു സിനിമ കാണണോ എന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത് അതിന്റെ ട്രെയിലർ കണ്ടിട്ടാണ്. അതിനാൽ അഭിമുഖങ്ങൾക്കായി സമയം കളയുന്നതിനേക്കാൾ ട്രെയിലർ പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഇന്നത്തെ പ്രൊമോഷൻ രീതികളിലെ പാളിച്ചകളെക്കുറിച്ചും അദ്ദേഹം തുറന്നടിച്ചു. ആയിരക്കണക്കിന് പോസ്റ്ററുകൾ അച്ചടിക്കുന്നുണ്ടെങ്കിലും അവ കൃത്യമായി മതിലുകളിൽ ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫീസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുമ്പോൾ നൂറോ ഇരുനൂറോ എണ്ണം മാത്രമാണ് പുറത്ത് വരുന്നത്. സോഷ്യൽ മീഡിയയ്ക്ക് പിന്നാലെ പോകുമ്പോൾ പഴയകാലത്തെ ഫലപ്രദമായ പരസ്യ രീതികളെ സിനിമാക്കാർ മറന്നുപോകുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
താരങ്ങൾ പ്രൊമോഷന് എത്താത്തതിനെക്കുറിച്ചുള്ള പരാതികൾക്കും കൃത്യമായ മറുപടി അനൂപ് മേനോൻ നൽകി. ഒരു നടൻ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി ദൂരസ്ഥലങ്ങളിലായിരിക്കുമ്പോൾ, അവിടെ ലക്ഷങ്ങൾ മുടക്കി ഷൂട്ടിംഗ് നടത്തുന്ന മറ്റൊരു നിർമ്മാതാവ് ആ നടനെ വിട്ടുനൽകാൻ തയ്യാറാവില്ല. കരാറുകളിൽ പ്രൊമോഷനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇത്തരം പ്രായോഗിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നിയമങ്ങളേക്കാൾ ഉപരിയായി സ്നേഹത്തിലും വിശ്വാസത്തിലും മുന്നോട്ട് പോകേണ്ട ഒന്നാണ് സിനിമാ വ്യവസായമെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.
