‘ജലോൽസവം’ എന്ന സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും’ എന്ന ഗാനം കേൾക്കുന്ന ഓരോ മലയാളിയും സ്വന്തം നാടിന്റെ സ്പന്ദനം അനുഭവിക്കും. ജലോത്സവത്തിലെ ഈ പാട്ടുമാത്രമല്ല എഴുതിയ ഓരോ ഗാനത്തിലും കവിതയുടെ മരതകം പതിച്ചിരുന്നു ബീയാർ പ്രസാദ്. ഒന്നാംകിളി പൊന്നാൺകിളിയെന്ന ഗാനത്തിന്റെ അനുപല്ലവിയിൽ “അന്നു നീ ചിരിച്ചൂ പാതിവെച്ചൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ” എന്ന് കുട്ടിക്കാലം ഓർത്തെടുത്ത പ്രസാദ് പാട്ടിന്റെ ചരണത്തിൽ “ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു നീ കടം തന്നൊരുമ്മയെല്ലാം” എന്നെഴുതി അമ്പരപ്പിച്ചു.
advertisement
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദ് ടെലിവിഷൻ അവതാരകനെന്ന നിലയിലാണ് സാധാരണക്കാർക്ക് പ്രിയങ്കരനായത്. 1993ൽ തിരക്കഥാ രചനയിലൂടെ സിനിമാരംഗത്തെത്തി. ജോണി എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 2003 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് വിദ്യാസാഗർ സംഗീതം നൽകിയ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് ഗാനരചയിതാവെന്ന നിലയിലുള്ള അരങ്ങേറ്റം..
Also Read- തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു
സീതാകല്യാണം, ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ തുടങ്ങിയ അറുപതോളം ചിത്രങ്ങളിൽ ഗാനരചന നിർവഹിച്ചു. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. കസവിന്റെ തട്ടമിട്ട്, ഒന്നാനാം കുന്നിൻമേൽ, വെട്ടത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി, ഒരു കാതിലോല ഞാൻ കണ്ടീല, എന്നിവയെല്ലാം മലയാളികൾ ഏറ്റുപാടി. നാൽപതോളം നാടകങ്ങളെഴുതി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്. കഥയെഴുതിത്തുടങ്ങിയ കാലത്താണ് ബി. രാജേന്ദ്രപ്രസാദ് ബി ആർ പ്രസാദെന്ന് പേരുമാറ്റിയത്.
അതേപേരിൽ മറ്റൊരെഴുത്തുകാരനുണ്ടെന്നറിഞ്ഞ് പേര് ബീയാർ പ്രസാദെന്ന് മാറ്റി. ഒട്ടേറെ കഥകളും ചന്ദ്രോത്സവം എന്ന നോവലും എഴുതി. തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടനെന്ന നിലയിലും ശ്രദ്ധേയനായി. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.