കഴിഞ്ഞ തിങ്കളാഴ്ച്ച അർജുന്റെ ജുഹൂവിലുള്ള വസതിയിൽ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ചില ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകൾ സംഘം കണ്ടെടുത്തതായാണ് സൂചന. ഗബ്രിയേലയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നും അർജുനെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതായും എൻസിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ഗബ്രിയേലയുടെ സഹോദരൻ അഗിസിലോസിനെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം അർജുൻ രാംപാലിനെതിരെയും നീണ്ടത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളുമായി അഗിസിലോസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയായിരുന്നു അറസ്റ്റ്.
advertisement
ലഹരിമരുന്ന് കസേിൽ അറസ്റ്റിലായ റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി തുടങ്ങിയവരുമായി അടുപ്പമുണ്ടെന്ന് എൻസിബി പറയുന്ന ലഹരി ഇടപാടുകാരുമായി അഗിസിലോസിന് ബന്ധമുണ്ടെന്നാണ് ആരോപണം. അഗിസിലോസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 0.8 ഗ്രാം ചരസും ആൽപ്രാസോൾ ഗുളികയും കണ്ടെത്തിയെന്നും എൻസിബി പറയുന്നു.
സുശാന്തിന്റെ മാനേജരായിരുന്ന സാമുവൽ മിരാൻഡയും ദിപേഷ് സാവന്തുമായും അഗിസിലോസിന് അടുപ്പമുണ്ടെന്ന് ഇലക്ട്രോണിക് തെളിവുകളിൽ നിന്ന് വ്യക്തമാണ്. വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് അഗിസിലോസ് ഉപയോഗിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിൽ കാമുകി റിയ ചക്രബർത്തിയും സഹോദരൻ ഷോവിക് ചക്രബർത്തിയും അടക്കമുള്ളവരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. റിയയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഷോവിക് ഇപ്പോഴും ജയിലിലാണ്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖ താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു.
