ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ സ്പൈ ത്രില്ലർ ചിത്രമായ ധുരന്ധറിന് നിരവധി മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ച് ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (IMPPA). ഇന്ത്യയിൽ വൻ വിജയമായിരുന്നിട്ടും, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ അനുമതിയില്ലായിരുന്നു.
advertisement
ഏകപക്ഷീയവും അനാവശ്യവുമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ നിർമാതാക്കളുടെ സംഘടന നിരോധനത്തെ വിശേഷിപ്പിച്ചത്. നിരോധനം സർഗാത്മക സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് തുല്യമാണെന്നും ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് അനുമതി ലഭിച്ചതിനുശേഷം മാത്രമാണ് ധുരന്ദറിനെ മിഡിൽ ഈസ്റ്റിൽ പ്രദർശിപ്പിക്കാൻ അയച്ചതെന്നും അസോസിയേഷൻ പറഞ്ഞു. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞതിന്റെ കാരണവും അസോസിയേഷൻ ചോദ്യം ചെയ്തു.
മധ്യപൂർവേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ദീർഘകാല നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ എടുപറഞ്ഞുകൊണ്ട്, വിഷയം ഔദ്യോഗിക മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യണമെന്ന് നിർമാതാക്കളുടെ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. കലാസ്വാതന്ത്ര്യം മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിരോധനം എത്രയും വേഗം പിൻവലിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ ആരംഭിക്കണമെന്നും സംഘടന കത്തിൽ സർക്കാരിനോടഭ്യർത്ഥിച്ചു.
രൺവീർ സിംഗ് നായകനായ ആക്ഷൻ ത്രില്ലർ ലോകമെമ്പാടും 1230 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ദർ മാറി. ആഭ്യന്തര ബോക്സ് ഓഫീസിൽ 800 കോടി കടന്ന ഏക ഹിന്ദി ചിത്രം എന്ന റെക്കോഡും ധുരന്ദർ നേടി. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്തത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
