കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രംഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
advertisement
പതിനഞ്ചു ദിവസങ്ങൾക്ക് മുൻപ് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ അനൗൺസ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിൽ നിന്നും പിൻമാറി. അത് അദ്ദേഹത്തിനു വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗൺസ് ചെയ്ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണിമുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാൻ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞാണ് തീർത്തതെന്നുമാണ് വിപിൻ ആരോപിക്കുന്നത്.
ഭാഗ്യവശാൽ അതുവഴിവന്ന മറ്റൊരു ഫ്ളാറ്റിലെ താമസക്കാരനായ വിഷ്ണു ആർ. ഉണ്ണിത്താൻ എന്ന വ്യക്തി ഉണ്ണി മുകുന്ദനെ പിടിച്ചു മാറ്റുകയും മർദിക്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇനി എന്റെ മുന്നിൽ കണ്ടാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുയും ചെയ്തിട്ടുള്ളതാണ്. മേൽപ്പറഞ്ഞ വ്യക്തി മുൻപും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരേയും ഭീഷണിപെടുത്തുകയും അക്രമിക്കുകയും ചെയ്‌തത് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന കാലയളവിൽ ഞാൻ നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ആയതിനാൽ എനിക്ക് നേരിട്ട ദുരനുഭവത്തിൽ ഉണ്ണിമുന്ദനെതിരെ നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ നൽകാൻ വേണ്ട നിയമസഹായങ്ങൾ ചെയ്തു തരണമെന്നു അങ്ങയോട് അപേക്ഷിക്കുന്നെന്നാണ് പരാതിയിൽ പറയുന്നത്.