ആലുവയിൽ 'അനിയൻ ബാവ ചേട്ടൻ ബാവ' ഷൂട്ടിംഗ് നടക്കുന്ന സമയം. ക്യാമറയ്ക്ക് മുന്നിൽ ജയറാം. ആൾക്കൂട്ടത്തിൽ ഷൂട്ടിങ് കണ്ടു രസിച്ചു നടന്ന ഇരുപതുകളിൽ പ്രായമുള്ള യുവാവിനെ ജയറാം അരികിലേക്ക് വിളിപ്പിച്ചു. എവിടെയോ ഒരു മുഖപരിചയം തോന്നി ജയറാമിന്. ആ മുഖപരിചയം കണ്ടെന്നുവേണം, റാഫിയുടെ ആരെങ്കിലുമാണോ എന്ന് ജയറാം. റാഫിയുടെ അനുജനെന്നു ഷാഫിയുടെ മറുപടി. നിയോഗമായിരിക്കണം, ആ പരിചയം മലയാള സിനിമയ്ക്ക് അനിവാര്യമായി തീർന്നു. ജയറാമിനെ 'ജയറാമേട്ടാ' എന്ന് വിളിക്കാനുള്ള ബന്ധമുണ്ട് ഷാഫിക്ക്.
advertisement
അവിടുന്ന് തുടങ്ങിയ ബന്ധം, ജ്യേഷ്‌ഠൻ റാഫിയുടെയും മെക്കാർട്ടിന്റെയും തിരക്കഥയിൽ തീർത്ത 'ആദ്യത്തെ കണ്മണി', 'പുതുക്കോട്ടയിലെ പുതുമണവാളൻ', 'സൂപ്പർമാൻ', 'ദി കാർ', 'ദില്ലിവാലാ രാജകുമാരൻ', സിദ്ധിഖ് തിരക്കഥ രചിച്ച 'ഫ്രണ്ട്‌സ്' തുടങ്ങിയ സിനിമകളിൽ ഊട്ടിയുറപ്പിച്ചു. ഈ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും, അസ്സോസിയേറ്റ് ആയും ഷാഫി പ്രവർത്തിച്ചിരുന്നു. രാജസേനന്റെ സംവിധാന സഹായിയായാണ് തുടക്കം.
ആയതിനാൽ, ആദ്യമായി സ്വതന്ത്ര സംവിധായകനായപ്പോഴും നായകസ്ഥാനത്തേക്ക് ഷാഫിക്ക് മറ്റൊരാളെ അന്വേഷിച്ചിറങ്ങേണ്ടി വന്നില്ല. "അസ്സോസിയേറ്റ് ആയിരുന്നപ്പോൾ ഞാൻ ജയറാമേട്ടനോടല്ലാതെ മറ്റൊരു ആർട്ടിസ്റ്റിനോടും ഡേറ്റ് ചോദിച്ചിട്ടില്ല. ഏഴോളം സിനിമകളിൽ ഞങ്ങൾ വർക്ക് ചെയ്തുരുന്നു," എന്ന് ഷാഫി ഒരിക്കൽ സിനിമാ ഓർമ്മകൾ പങ്കിടുന്നതിനിടെ പറഞ്ഞിരുന്നു.
ആദ്യമായി സംവിധാനം ചെയ്ത 'വൺ മാൻ ഷോ'യിൽ ജയറാം ഷാഫിയുടെ നായകനായി. 'മേക്കപ്പ് മാൻ' എന്ന ചിത്രമാണ് ഏറ്റവും അവസാനത്തെ ഷാഫി-ജയറാം കൂട്ടുകെട്ട് രേഖപ്പെടുത്തിയ ചിത്രം. ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു 'മേക്കപ്പ് മാൻ'
Summary: The first meeting between director Shafi and actor Jayaram on the set of Malayalam movie 'Aniyan Bava Chettan Bava' was somewhat peculiar. Eventually, the pair worked together as assistant director and protagonist in a few Malayalam films. Later on, they became close as director and actor in the films 'One Man Show' and 'Makeup Man.' The only actor he checked the dates for his directorial debut with while working as an associate director was Jayaram
