"മൂന്നാഴ്ച്ച മുമ്പേയാണ് നെടുമുടി വേണു ചേട്ടനോടൊത്ത് ഞാൻ അഭിനയിച്ചത്; എം.ടി. സാറിന്റെ 'സ്വർഗം തുറക്കുന്ന സമയം' എന്ന കഥ ജയരാജ് സർ സിനിമയാക്കുന്ന വേളയിൽ. അതിൽ
മരണശയ്യയിൽ കിടക്കുന്ന വേണുച്ചേട്ടന്റെ കഥാപാത്രം അച്ചുവായി വേഷമണിഞ്ഞ എന്നോടു പറയുന്ന ഡയലോഗ് അർത്ഥങ്ങളും അർത്ഥാന്തരങ്ങളുമായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.
കോട്ടയത്തെ ചിത്രീകരണ മുഹൂർത്തങ്ങളും ഒരേ ഹോട്ടലിലുള്ള താമസവും സ്നേഹ സംഭാഷണങ്ങളും ഇപ്പോഴും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.
മാധവിക്കുട്ടിയുടെ കഥയെ ആധാരമാക്കിയുള്ള ജയരാജ് സാറിന്റെ അടുത്ത സിനിമയിൽ അഭിനയിക്കാനായി ഇന്ന് വീണ്ടും കോട്ടയത്ത് നിൽക്കവേയാണ് വേണുച്ചേട്ടന്റെ വിയോഗ വാർത്ത!
advertisement
വേണുച്ചേട്ടൻ താമസിച്ചിരുന്ന മുറി കടന്നു വേണം എനിക്ക് മുറിയിലെത്താൻ.
വല്ലാത്തൊരു ശൂന്യത. മനസ്സിനും മലയാള സിനിമയ്ക്കും..
വേണുച്ചേട്ടനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞത് എന്റെ സുകൃതം.
ഇങ്ങനെയൊരു നടനെ, കലാകാരനെ അനുഭവിക്കാൻ കഴിഞ്ഞത് മലയാളിയുടെ സുകൃതം..
സ്വർഗം തുറന്ന സമയത്ത് അവിടേക്കു പ്രവേശിച്ച അതുല്യ പ്രതിഭയ്ക്ക് പ്രണാമം !
ഓർമ്മച്ചിത്രങ്ങൾ:
കഴിഞ്ഞ ദിവസത്തെ ഷൂട്ടിംഗിനിടയിൽ എന്റെ ക്യാമറയ്ക്കു വേണ്ടി ചിരിച്ച വേണുച്ചേട്ടൻ... അതുകഴിഞ്ഞ്, അദ്ദേഹമറിയാതെ ഞാനെടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും...'
Also read: ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്: മോഹന്‍ലാല്‍
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല.
Summary: Actor Kailash pens a heartfelt note after the passing away of legendary actor Nedumudi Venu
