2026 ഫെബ്രുവരി 27ന് തീയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം, ഇന്ത്യൻ മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന രീതിയെച്ചൊല്ലി വലിയ പ്രതിഷേധം നേരിട്ടിരുന്നു. അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും പ്രദർശനവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിർമാതാക്കൾ അതിന് വലിയ താൽപര്യം കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസൗഹാർദ്ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നത് സൂക്ഷ്മമായ പരിശോധന അർഹിക്കുന്നുണ്ടെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു.
advertisement
സിനിമയുടെ റിലീസ് തടയണമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹർജികളാണ് കോടതി പരിഗണിച്ചത്. 'യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി' നിർമിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കഥയായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണെന്ന് ഹർജിക്കാർ വാദിച്ചു. ചിത്രത്തിൽ കാണിക്കുന്ന ഇരകൾ കേരളത്തിൽ നിന്നുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
മതപരിവർത്തനം, നിർബന്ധിത മതമാറ്റം തുടങ്ങിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി 2' കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉൾക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഫെബ്രുവരി 27നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
