സിനിമയിൽ നിരവധി തവണ ജാനകി എന്ന പേര് പരാമർശിക്കുന്നതിനാൽ 'ജാനകി' എന്ന പേര് മാറ്റുക വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. ജാനകി എന്ന പേര് മാറ്റുന്നതിനായി വാക്കാലാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ, പേര് മാറ്റണമെങ്കിൽ സിനിമയിലെ 96 ഇടങ്ങളിൽ എഡിറ്റിങ് നടത്തേണ്ടിവരുമെന്നും സംവിധായകൻ വ്യക്തമാക്കി. പുരാണങ്ങളുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സുരേഷ് ഗോപിക്ക് ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും
advertisement
സുരേഷ് ഗോപി അദ്ദേഹത്തിന്റെ രീതിയിൽ ഇടപെട്ടിട്ടുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു. വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളിൽ എത്തില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
ജൂണ്‍ 27-ന് ആഗോള റിലീസായി എത്താനിരുന്ന ചിത്രമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. പ്രവീണ്‍ നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. കാര്‍ത്തിക് ക്രിയേഷനുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്മെന്റ് നിര്‍മിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാറും സഹ നിര്‍മാതാവ് സേതുരാമന്‍ നായര്‍ കങ്കോലയുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് മടങ്ങിവരുന്ന സിനിമ എന്ന പ്രത്യേകത 'ജെഎസ്‌കെ'യ്ക്കുണ്ട്. 3 ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.