ചൈനയില്‍ മാസ് മീഡിയയിലും ഇന്റര്‍നെറ്റിലും മൈക്രോ ഡ്രാമ തരംഗം സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ മൈക്രോ ഡ്രാമയുടെ വിപണി ആറ് ബില്ല്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, അടുത്തിടെ മാത്രം പരിചയത്തിലായ യുഎസില്‍ ഇതിന്റെ വിപണി മൂല്യം ഒരു ബില്ല്യണ്‍ ഡോളർ കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്താണ് മൈക്രോ ഡ്രാമ?
സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ റീല്‍സിന്റെ മാത്രം ദൈര്‍ഘ്യമുള്ള മൊബൈലില്‍ വെര്‍ട്ടിക്കല്‍ ആംഗിളില്‍ കാണാന്‍ കഴിയ ചെറിയ ചെറിയ എപ്പിസോഡുകളായി ആവിഷ്‌കരിക്കുന്ന ഫാമിലി ഡ്രാമ അല്ലെങ്കില്‍ പ്രണയകഥയാണ് മൈക്രോ ഡ്രാമ. ഇവയുടെ ഒരു എപ്പിസോഡ് രണ്ട് മിനിറ്റോ അല്ലെങ്കില്‍ അല്‍പം കൂടി ദൈര്‍ഘമേറിയതോ ആയിരിക്കും. ആകെ എപ്പിസോഡുകള്‍ 50 മുതല്‍ 100 വരെയാകാം. രണ്ട് മുതല്‍ 10 എപ്പിസോഡുകള്‍ വരെ സൗജന്യമായി നല്‍കപ്പെടും. അതിന്‌ശേഷം ഒരു എപ്പിസോഡിന് അഞ്ച് രൂപ മുതല്‍ ഈടാക്കി തുടങ്ങും. കഥ വളരെ വേഗത്തിലായിരിക്കും പറഞ്ഞു പോകുക. കൂടാതെ ട്വിസ്റ്റുകളും സര്‍പ്രൈസുകളും നിറഞ്ഞവയായിരിക്കും അവ. എല്ലാ എപ്പിസോഡുകളും കാഴ്ചക്കാരില്‍ വളരെയധികം ആകാംക്ഷ ജനിപ്പിച്ചായിരിക്കും അവസാനിപ്പിക്കുക. ചുരുക്കത്തിൽ കാഴ്ചക്കാരനെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുമെന്ന് അർത്ഥം.
advertisement
ആമസോണ്‍ എംഎസ് പ്ലെയറും കുക്കു എഫ്എമ്മും മൈക്രോ ഡ്രാമ അവതരിപ്പിച്ചു തുടങ്ങിയതായി ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു. കുക്കു എഫ്എമ്മാകട്ടെ കുക്കുടിവി എന്ന പേരില്‍ ഇതിനായി ഒരു ആപ്പ് തന്നെ വികസിപ്പിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ അഞ്ച് മില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ നടന്നതായി അവര്‍ അവകാശപ്പെടുന്നു.
''പരമ്പരാഗത ഒടിടികള്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളവയല്ല. അവരുടെ ഉപയോക്താക്കളുടെ എണ്ണം ചുരുങ്ങി വരികയാണ്. 90 ശതമാനം ഇന്ത്യക്കാരും മൊബൈലില്‍ സോഷ്യല്‍ മീഡിയയിലൂടെ വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണുന്നവരാണ്. എന്നിട്ടും ഈ ഫോര്‍മാറ്റില്‍ ആരും പ്രീമിയം ഒടിടി ഫ്‌ളാറ്റ്‌ഫോം അവതരിപ്പിച്ചിട്ടില്ല. കുക്കുടിവിയിലൂടെ ഇന്ത്യന്‍ ഭാഷകളിലൂടനീളം ഉയര്‍ന്ന നിലവാരമുള്ള വെര്‍ട്ടിക്കല്‍ രൂപത്തിലുള്ള കഥപറച്ചിലിന്റെ അടുത്ത തരംഗം ഞങ്ങള്‍ കൊണ്ടുവരികയാണ്,'' കുക്കുഎഫ്എമ്മിന്റെ സഹസ്ഥാപകനായ വിനോദ് കുമാര്‍ മീന ദ വീക്കിനോട് പറഞ്ഞു.
ചൈനയില്‍ മൈക്രോ ഡ്രാമയില്‍ നിന്നുള്ള വരുമാനം സിനിമാ ബോക്‌സ് ഓഫീസിനെ ഇതിനോടകം മറികടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
