അർജുൻ അശോകൻ, മാളവിക മനോജ്, അപർണ ദാസ്, സംഗീത മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ കഴിഞ്ഞ ദിവസമാണ് തിയറ്റർ റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് ആരംഭത്തിലെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പോലീസിനെ കുഴക്കിയ ആ സംഭവം ഏതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിരുന്നില്ല.
advertisement
എന്നാൽ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് 'മിഷേൽ ഷാജി' എന്ന പേരാണ്. ജീവനൊടുക്കിയതെന്ന് 2017ൽ പോലീസ് വിധിയെഴുതിയ മിഷേൽ കേസ് 2024-ൽ 'ആനന്ദ് ശ്രീബാല'യിലൂടെ വീണ്ടും ചർച്ചയാവുകയാണ്. സിനിമ കണ്ടവർക്കെല്ലാം മിഷേലിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ടതോടെ മിഷേലിന്റെ പിതാവ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തന്റെ മകളുടെ കൊലപാതകം പോലീസ് ആർക്കൊക്കെയോ വേണ്ടി ജീവനൊടുക്കിയതാക്കി മാറ്റിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവൾ ധരിച്ചിരുന്ന ബാഗോ ഓർണമെൻസോ ഒന്നും മൃതദേഹത്തിന്റെ സമീപത്തുണ്ടായിരുന്നില്ല.
ഷാജിയുടെ വാക്കുകൾ, "പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ജീവനൊടുക്കിയതാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര് കൊണ്ടുവന്നിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ സെൻട്രൽ സ്റ്റേഷൻ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങൾ വളരെ മനോഹരമായ് അവർ അവതരിപ്പിച്ചിട്ടുണ്ട്."
‘2018’നും 'മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിച്ച സിനിമയാണിത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിർമ്മാതാക്കൾ. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിട്ട ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിച്ചത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നത്.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.