ചിത്രത്തിന്റെ ടൈറ്റില്‍ ഇനിയും നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും 'അമ്മ' ഒരുക്കുന്നുണ്ട്. ഈ പുതിയ സിനിമയ്ക്കായി ജനപങ്കാളിത്തം നേടുന്നതിന്‍റെ ഭാഗമായാണ് അണിയറക്കാര്‍ ടൈറ്റില്‍ മത്സരം നടത്തുന്നത് . ചിത്രത്തിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരിക്കും സമ്മാനം നൽകുക. മത്സരത്തിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും മോഹൻലാൽ അറിയിച്ചു.
advertisement
ട്വന്റി ട്വന്റിക്ക് പോലെ താരനിബിഡമായ ചിത്രം, പ്രിയദര്‍ശനും രാജീവ് കുമാറും ചേർന്നാണ് സംവിധാനം ചെയ്യുന്നത്, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുക. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ടി.കെ.രാജീവ് കുമാറും.
അമ്മയുടെ നാനൂറിലധികം അംഗങ്ങളില്‍ നൂറ്റമ്പതോളം താരങ്ങളാവും സിനിമയില്‍ അണിനിരക്കുകയെന്നും അറിയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കും. ചിത്രത്തിന് അനുസൃതമായ ആവും താരങ്ങളെ തെരഞ്ഞെടുക്കുകയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
സംഘടനാ രൂപീകരണത്തിന്റെ 25–ാം വര്‍ഷത്തിലാണ് തിരുവനന്തപുരത്തെ വാടകക്കെട്ടിടത്തില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് അമ്മയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്. സംഘടനയുടെ ഒത്തുചേരലുകള്‍ക്ക് പുറമേ സാംസ്‌കാരിക പരിപാടികള്‍ക്കും പുതിയ ഓഫീസ് സമുച്ചയത്തില്‍ വേദി ലഭ്യമാക്കും.നടീനടന്മാര്‍ക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാനുള്ള പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം പുതിയ ഓഫീസിന്റെ ഭാഗമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് നിലവിളക്ക് തെളിയിച്ചാണ് പുതിയ ഓഫീസ് ഉദ്ഘാടനം നടത്തിയത്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്വീകരണ മുറിയും സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടവുമാണ് ക്രമീകരിച്ചിരിക്കുന്നത്. മണ്‍മറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൊളാഷ് ആണ് ഇവിടുത്ത പ്രധാന ആകര്‍ഷണം. ജീവനക്കാര്‍ക്കുള്ള മുറിയുമുണ്ട്. ഒന്നാം നിലയില്‍ പ്രസിഡണ്ട് മോഹന്‍ലാലിലും സെക്രട്ടറി ഇടവേള ബാബുവിനും മുറികള്‍ ക്രമീകരിച്ചിരിക്കുന്നു.എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും മുറിയുണ്ട്.
രണ്ടാം നിലയിലാണ് യോഗങ്ങള്‍ക്കുള്ള മുറി. മുന്നൂറുപേര്‍ക്ക് ഒരേസമയം പരിപാടിയില്‍ പങ്കെടുക്കാം. അമ്മയുടെ ജനറല്‍ബോഡി യോഗങ്ങള്‍ ഇനി ഇവിടെയാവും നടക്കുക. മൂന്നാം നിലയില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .സിനിമാ പ്രദര്‍ശനത്തിനും സൗകര്യമുണ്ട്. നാലാം നിലിയിലാണ് സിനിമാ പ്രവര്‍ത്തകരുടെ കൂടിക്കാഴ്ചയ്ക്കും മറ്റുമുള്ള സ്ഥലം. സൗണ്ട് പ്രൂഫ് ക്യാബിനുകളാണ് പ്രത്യേകത. അഞ്ചാം നിലയില്‍ കഫറ്റേരിയയും സജ്ജമാക്കിയിരിയ്ക്കുന്നു. 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച കെട്ടിടം 10 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.