ആരാധകർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന വാർത്തയാണെങ്കിലും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ് ഗാലിന്റെ പ്രഖ്യാപനം. ഇസ്രായേലി നടിയായ ഗാൽ ഗഡോട്ട് ക്ലിയോപാട്രയാകുന്നതിലാണ് ഒരു വിഭാഗത്തിന് എതിർപ്പ്. ഗാലിന്റെ പ്രത്യേക താത്പര്യത്തിലാണ് ക്ലിയോപാട്ര സിനിമയാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഏറെ കാലമായുള്ള തന്റെ ആഗ്രഹമാണ് ക്ലിയോപാട്രയുടെ കഥ സിനിമയാക്കുക എന്ന് ഗാൽ ഗഡോട്ടും വ്യക്തമാക്കിയിട്ടുണ്ട്.
ഗാൽ ഗഡോട്ട് ഇസ്രായേൽ വംശജയാണെന്നതാണ് ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണം. നിറത്തിന്റെ പേരിലും വിമർശനം ഉയരുന്നുണ്ട്. എന്തുകൊണ്ട് ഒരു അറബ് നടിയെ ക്ലിയോപാട്രയുടെ വേഷം ചെയ്യാൻ തിരഞ്ഞെടുക്കുന്നില്ലെന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നു. ഹോളിവുഡ് നടിക്ക് പകരം ലെബനീസ് നടി നദീൻ നാസിബിനെ ക്ലിയോപാട്രയുടെ വേഷത്തിന് പരിഗണിക്കണമെന്നാണ് മറ്റുചിലരുടെ ആവശ്യം.
കൂടാതെ ഗാൽ ഗഡോട്ടിനെതിരെയും ആക്രമണം നടക്കുന്നുണ്ട്. അറബുകളുടെ ഭൂമി തട്ടിയെടുത്തവരാണ് ഇസ്രായേലികൾ. ഇപ്പോൾ അവരുടെ ചരിത്ര കഥാപാത്രങ്ങളേയും തട്ടിയെടുക്കുന്നുവെന്നാണ് ഗാലിനെതിരെ പറയുന്നത്. ക്ലിയോപാട്രയുടെ വേഷത്തോട് ചരിത്രപരമായി നീതി പുലർത്തണമെങ്കിൽ അൽപ്പം ഇരുണ്ട നിറത്തിലുള്ള നടി ആ വേഷം ചെയ്യണമെന്ന് ചിലർ കമന്റ് ചെയ്യുന്നു.
ടോളമി രാജവംശ പരമ്പയിൽ ടോളമി പന്ത്രണ്ടാമന്റെ മകളായി ബി.സി 69 ലാണ് ക്ലിയോപാട്ര ജനിച്ചത്. ടോളമിയുടെ മരണശേഷം 18-ആം വയസിൽ ക്ലിയോപാട്ര അധികാരത്തിൽ എത്തി.
