നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പ്യാലി'. എന്‍.എഫ്. വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍.എഫ്. വർഗീസ്സിന്റെ മകള്‍ സോഫിയ വർഗീസ് നിര്‍മ്മിക്കുന്ന സിനിമയാണ് 'പ്യാലി'.
അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ്മ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും അഭിനയ സാധ്യതകളുള്ളതുമാണ് 'പ്യാലി'യുടെ വേഷം. പ്യാലിയുടെ സഹോദരൻ 14 വയസ്സുകാരനായി ജോർജ് ജേക്കബ് എന്ന നവഗതപ്രതിഭയും വേഷമിടുന്നു. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നു സംവിധായക ദമ്പതികള്‍ പറയുന്നു. സഹോദര സ്നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
advertisement
ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം 'വിസാരണെ', 'ആടുകളം' എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ 'ആടുകളം' മുരുഗദാസും 'പ്യാലി'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ടാവും. സിനിമയില്‍ അതൊരു സസ്‌പെന്‍സ് ക്യാരക്ടറാണ്.
കലയ്ക്കും സംഗീതത്തിനും സൗണ്ട് ഡിസൈനിങിനും അതീവ പ്രാധാന്യമുള്ള 'പ്യാലി'യുടെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'ടേക്ക് ഓഫ്' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിച്ച 'ജല്ലിക്കട്ട്' എന്ന ചിത്രത്തിന് വേണ്ടി സംഗീതവും സൗണ്ട് ഡിസൈനും ചെയ്ത പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് പ്യാലിയുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്.
എഡിറ്റിംഗ്- ദീപു ജോസഫ്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകന്‍ വെട്രിയുടെ ശിക്ഷ്യന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല. മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റും- സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെര്‍- ഗീവര്‍ തമ്പി.
ഏറെ ദൃശ്യഭംഗിയോടെ ഒരുക്കിയിരിക്കുന്ന 'പ്യാലി' മലയാളത്തിലും ഹിന്ദിയിലുമായി അടുത്ത വർഷം ആദ്യത്തോടെ തിയേറ്ററുകൾ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന 'പ്യാലി' പ്രേക്ഷകർക്ക് മികച്ച തിയേറ്റർ എക്‌സ്പീരിയന്‍സായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Summary: Makers of Pyali movie, which won two state film awards, explain the challenges they went through
