പഠനം പൂർത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ആരംഭിച്ച സുരേന്ദ്രന്‍ ഇതിനൊപ്പം തന്നെ അമേച്വർ ആർട്സ് ക്ലബ്ബുകളിൽ നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'കളിവീട്' എന്ന സീരിയലിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത്. സിനിമകളിൽ വസ്ത്രാലങ്കാര മേഖലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 'ഇന്ദ്രൻസ്' എന്ന പേരിൽ ഒരു തയ്യൽക്കട നടത്തിയിരുന്നു. അഭിനയ രംഗത്ത് സജീവമായതോടെ ഇതേ പേര് തന്നെ സ്റ്റേജ് നാമമായി സ്വീകരിക്കുകയും ചെയ്തു.
advertisement
Also Read-ഇതുവരെ കാണാത്ത ലുക്കിൽ ഇന്ദ്രൻസ്; വൈറലായി ഫോട്ടോഷൂട്ട്
കോമഡി വേഷങ്ങളാണ് ഇന്ദ്രൻസിന് ശ്രദ്ധ നേടിക്കൊടുത്തതെങ്കിലും ഗൗരവമേറിയ കഥാപാത്രങ്ങളും തന്‍റെ കയ്യിൽ ഭദ്രമെന്ന് അദ്ദേഹം തെളിയിച്ച് തന്നു. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തി. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. 2019 ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരമാണ് വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസ് കരസ്ഥമാക്കിയത്.
Also Read-ഷാങ്ഹായിൽ ആദ്യ അവാർഡ്; അമ്പരപ്പ് മാറാതെ ഇന്ദ്രൻസ്
അന്തർദേശീയ പുരസ്കാരങ്ങള്‍ അടക്കം തേടിയെത്തിയ താരമാണെങ്കിലും ലാളിത്യമാണ് ഇന്ദ്രൻസ് എന്ന വ്യക്തിയെ വേറിട്ട് നിർത്തുന്നത്. കോവിഡ് പോരാട്ടത്തിൽ സംസ്ഥാനം ഒറ്റക്കെട്ടായി നിന്നപ്പോൾ മാസ്ക് തുന്നി നൽകിയാണ് ഇന്ദ്രൻസ് തന്‍റെ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പിച്ചത്. ആരോഗ്യവകുപ്പ് നിര്‍മ്മിച്ച വീഡിയോയിലാണ് വീട്ടിലിരുന്ന് എങ്ങനെ മാസ്ക് നിർമ്മിക്കാമെന്ന് ഈ താരം കാട്ടിത്തന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ കേന്ദ്രത്തിലിരുന്നായിരുന്നു ക്ലാസ്.
അഭിനയത്തിനൊപ്പം ജീവിതത്തിലും വേറിട്ട ശൈലി പിന്തുടരുന്ന ഈ കലാകാരന് പിറന്നാൾ ആശംസകൾ.
