മലയാള സിനിമയുടെ ചരിത്രം ഏതാനും റീലുകളാക്കി തിരിച്ചാൽ അതിലെ ഏറ്റവും നിറപ്പകിട്ടും ആശയ സമ്പുഷ്ടവുമായ ഭാഗം തുടങ്ങുന്നത് ഒരുപക്ഷെ 1976 മാർച്ച് 12എന്ന ദിവസത്തിലായിരിക്കും. കാരണം. അന്നാണ് സ്വപ്നാടനം എന്ന സിനിമയുടെ റിലീസും കെ.ജി. ജോർജ് എന്ന സംവിധായകന്റെ അരങ്ങേറ്റവും ഉണ്ടാവുന്നത്. കലാമൂല്യമുള്ള സിനിമകൾ, കച്ചവട സിനിമകൾ എന്നിങ്ങനെ മലയാള ചലച്ചിത്രങ്ങൾ രണ്ടു വ്യത്യസ്ത ശാഖകളിലായി വേർപിരിഞ്ഞു വളർന്നിരുന്ന ആ കാലഘട്ടത്തിൽ കലാമൂല്യത്തോടൊപ്പം ജനകീയവുമാവണം സിനിമ എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു കൊണ്ടാണ് കെ.ജി. ജോർജ് എന്ന സംവിധായകൻ മലയാള സിനിമയിൽ അവതരിക്കുന്നത്.
advertisement
ഏതൊരു പ്രേക്ഷകന്റെയും അന്തരാത്മാവിൽ ഉറങ്ങിക്കിടപ്പുള്ള അഭിരുചികളെ തിരിച്ചറിയാനും അതിനെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് ഒരു സ്വപ്നലോകത്തെന്ന പോലെ നയിക്കാനും കെ.ജി. ജോർജിനോളം കഴിഞ്ഞ മറ്റൊരു മലയാള സംവിധായനെ ചൂണ്ടിക്കാണിക്കുക അസാധ്യം.
ഉൾക്കടൽ (1978), മേള (1980), കോലങ്ങൾ (1981), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടിപ്പാലം (1984), ഇരകൾ (1985), ഈ കണ്ണി കൂടി (1990)... ഇങ്ങനെ ആസ്വാദക ഹൃദയങ്ങളിൽ നിന്നും ഒരിക്കലും വിഘടിച്ചു പോകാനാവാത്ത , അവരുടെ ആസ്വാദന രീതികളെ തന്നെ മാറ്റി മറിച്ച എത്ര സിനിമകൾ...! വൈവിധ്യമായ വിഷയങ്ങളിലൂടെ , വ്യതിരിക്തമായ അവതരണങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ, അന്താരാഷ്ട്ര ചലച്ചിത്രങ്ങൾക്കൊപ്പം മലയാള സിനിമയെ തലയെടുപ്പോടെ മുൻനിർത്തിയ ആ ചലച്ചിത്ര പ്രതിഭക്ക് ജന്മദിനാശംസകൾ നേരുന്നു. മുൻപേ നടന്നു കാണിച്ച വഴിത്താരകൾക്ക് ഒരു ചലച്ചിത്ര വിദ്യാർത്‌ഥി എന്ന നിലയിൽ സവിനയം നന്ദി പറയുന്നു."
ഒൻപതു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കർഹനായിരുന്നു കെ.ജി. ജോർജ്. 2016ൽ അദ്ദേഹത്തിന്റെ 'ഇരകൾ' 'ദി മോസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ളേ'യായി 10 ചലച്ചിത്ര നിരൂപകർ ചേർന്ന് തിരഞ്ഞെടുത്തിരുന്നു.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന ജോർജ്, രാമു കാര്യാട്ടിന്റെ സഹായിയായാണ് സിനിമയിലെത്തുന്നത്. മായ, നെല്ല് എന്നീ ചിത്രങ്ങളിൽ ജോർജ് രാമു കാര്യാട്ടിന്റെ ഒപ്പം പ്രവർത്തിച്ചു. 1975ൽ പുറത്തിറങ്ങിയ 'സ്വപ്‌നാടനം' ആണ് കെ.ജി. ജോർജിന്റെ ആദ്യ സിനിമ. കന്നിചിത്രത്തിനു തന്നെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയുണ്ടായി.
ഉൾക്കടൽ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടി പാലം (1984), മറ്റൊരാൾ (1988) തുടങ്ങിയവ കെ.ജി ജോർജിന്റെ ശ്രദ്ധേയ സിനിമകളാണ്. 1998 ൽ പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശം' എന്ന സിനിമയാണ് ഏറ്റവും ഒടുവിലത്തേത്. അദ്ദേഹത്തിന്റെ ഏഴു ചിത്രങ്ങൾ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ അഥവാ 'മാക്ട' രൂപീകരിച്ചതും കെ.ജി. ജോർജ് ആണ്. ചലച്ചിത്രവികസന കോർപറേഷന്റെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്.