മലയാള സാഹിത്യത്തിലെ സൂര്യശോഭയുള്ള എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ചലച്ചിത്രരംഗത്തും അതുല്യമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും നമ്മളറിയുന്ന എം ടി ഗാനരചയിതാവ് കൂടിയാണെന്ന് അറിയുന്നവർ ചുരുക്കം. രണ്ട് ചിത്രങ്ങളിലായി അഞ്ച് ഗാനങ്ങൾ മാത്രമാണ് അദ്ദേഹം രചിച്ചത്.
എം ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതി 1981ൽ പുറത്തിറങ്ങിയ 'വളർത്തുമൃഗങ്ങൾ' എന്ന ചിത്രത്തിലെ നാലു ഗാനങ്ങളും രചിച്ചുകൊണ്ടാണ് അദ്ദേഹം ഗാനരചനാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചത്. സർക്കസ് കലാകാരന്മാരുടെ ജീവിതം പറയുന്ന ചിത്രം അക്കാലത്തെ സുപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ എം ബി ശ്രീനിവാസന്റെ ഈണത്തിൽ ഗാനഗന്ധർവന്റെ ശബ്ദത്തിലുള്ള 'ശുഭരാത്രി..' എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.
advertisement
വളർത്തുമൃഗങ്ങളിൽ എം ടിയുടെ രചനയിൽ എം ബി ശ്രീനിവാസൻ ഈണം പകർന്ന് യേശുദാസ് പാടിയ 'കാക്കാലൻ കളിയച്ഛൻ', 'കർമ്മത്തിൻ പാതകൾ', എസ് ജാനകി പാടിയ 'ഒരു മുറിക്കണ്ണാടിയിൽ' എന്നീ ഗാനങ്ങൾ അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല. സുകുമാരൻ രതീഷ് നന്ദിത ബോസ്, കെ പി ഉമ്മർ, തിക്കുറിശ്ശി, ബാലൻ കെ നായർ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഹരിഹരനാണ് സംവിധാനം ചെയ്തത്.
എംടി-ഹരിഹരൻ കൂട്ടുകെട്ടിൽ സുകുമാരൻ, വേണുനാഗവള്ളി തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'എവിടെയോ ഒരു ശത്രു' എന്ന ചിത്രത്തിലെ ഒരു ഗാനവും എം ടി യുടെ രചനയിലാണ്. 'പൊന്നില്ലാതെ പൂവില്ലാതെ..' എന്നു തുടങ്ങുന്ന ഗാനത്തിനും ഈണം നൽകിയത് എം ബി എസാണ്. കടവനാട് കുട്ടികൃഷ്ണൻ രചിച്ച രണ്ട് ഗാനങ്ങൾ കൂടി ഉൾപ്പെട്ട ചിത്രം പക്ഷേ പുറത്തിറങ്ങിയില്ല. തിരക്കഥാ രംഗത്ത് തേജസ്സുള്ള സാന്നിധ്യമായി തുടരുമ്പോഴും എം ടി പക്ഷേ പിന്നീട് ഒരിക്കലും പാട്ടെഴുതാൻ തയ്യാറായില്ല.
