നാടകലോകത്തെ കാവാലം-നെടുമുടി ബന്ധം അതിപ്രശസ്തമാണ്. കാവാലം നാരായണപ്പണിക്കരുടെ 'അവനവൻ കടമ്പ' ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളിൽ നെടുമുടി വേണു വേഷമിട്ടു.
അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തെ നാടക ലോകത്തു നിന്നും സിനിമയിലെത്തിച്ചു. തിരുവനന്തപുരത്തെ താമസം അതിന് വഴിയൊരുക്കി. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പ്' ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും അദ്ദേഹം സിനിമാലോകത്തെ സാന്നിധ്യം അറിയിച്ചു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായി. 'പൂരം' എന്ന ചിത്രം സംവിധാനം ചെയ്‌തു.
advertisement
ടെലിവിഷൻ ലോകത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 'കൈരളി വിലാസം ലോഡ്ജ്' എന്ന ദൂരദർശൻ പരമ്പര സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‌തു. ഇതിനു പുറമെ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടു.
1987ൽ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' സിനിമയിലെ പ്രകടനത്തിനായിരുന്നു അത്. ശേഷം 2003ൽ മാർഗം എന്ന സിനിമയിലെ വേഷത്തിന് പുരസ്‌കാരം ലഭിച്ചു.
'ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ' പ്രകടനത്തിന് 1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി. 'മാർഗം' സിനിമയ്ക്ക് പ്രത്യേക പരാമർശവും ലഭിച്ചു.
മലയാളം, തമിഴ് ഭാഷകളിൽ 500 ലധികം സിനിമകളിൽ വേഷമിട്ടിരുന്നു. നെടുമുടി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ശേഷം ആലപ്പുഴ എസ്. ഡി. കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. കലാകൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു.
സുശീലയാണ് ഭാര്യ. മക്കൾ കണ്ണൻ, ഉണ്ണി.