രാമായണ കഥ കാണാനെത്തുന്ന ജനങ്ങൾക്കൊപ്പം ആദിപുരുഷ് കാണാൻ തിയേറ്ററിൽ ഹനുമാനും എത്തും എന്ന സങ്കല്പത്തിലാണ് ഈ പ്രതീകാത്മക സീറ്റ് എന്നായിരുന്നു നിർമാതാക്കൾ നൽകിയ വിശദീകരണം. എന്നാൽ, മറ്റു ചില വാർത്തകൾ കൂടി ഈ പ്രഖ്യാപന വാർത്തയ്‌ക്കൊപ്പം പരക്കുന്നുണ്ടെന്നും സിനിമാ സംഘം പറയുന്നു. സാധാരണ സീറ്റുകളേക്കാൾ കൂടിയ ചാർജ്ജായിരിക്കും ഹനുമാനായി ഒഴിച്ചിട്ട സീറ്റിന്റെ അടുത്തുള്ള സീറ്റുകൾക്ക് ഈടാക്കുക എന്നായിരുന്നു അത്. ഹനുമാന്റെ സമീപത്ത് ഇരുന്നു സിനിമ കാണുന്നു എന്ന സങ്കൽപ്പത്തിനായി, സാധാരണ ടിക്കറ്റ് നിരക്കിന്റെ ഇരട്ടിയോളം ചിലവാക്കേണ്ടി വരും എന്നായിരുന്നു സ്ഥിരീകരിക്കാത്ത വാർത്തകൾ. സമൂഹ മാധ്യമങ്ങൾ വഴി വളരെ വേഗത്തിലാണ് ഈ വാർത്ത പരന്നത്.
advertisement
എന്നാൽ, ആദിപുരുഷിന്റെ നിർമാതാക്കളിൽ നിന്നും ഇതുവരെ അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ ടി സിരീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളെല്ലാം അടിസ്ഥാന രഹിതവും വ്യാജവുമാണെന്നാണ് ടി സിരീസിന്റെ പ്രസ്താവന. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടി സിരീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഹനുമാനു വേണ്ടി നീക്കി വച്ചിരിക്കുന്ന സീറ്റിനടുത്തുള്ള സീറ്റുകൾക്ക് അധിക ചാർജ്ജ് ഈടാക്കില്ലെന്നാണ് ടി സിരീസിന്റെ ട്വീറ്റ്. ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന സീറ്റുകളുടെ ടിക്കറ്റ് നിരക്ക് സാധാരണ ഗതിയിൽ എത്രയാണോ, അത് അതേപടി നിലനിലനിൽക്കുമെന്നും, വ്യാജ വാർത്തകൾ പങ്കുവയ്ക്കരുതെന്നും നിർമാതാക്കൾ ട്വീറ്റിൽ പറയുന്നു.
Also read-‘ഹനുമാന്‍ എത്തും’; ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
‘ആദിപുരുഷിന്റെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ജി യ്ക്കായി മാറ്റി വച്ചിരിക്കുന്ന സീറ്റിനോട് ചേർന്നുള്ള മറ്റു സീറ്റുകൾക്ക് സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും യാതൊരു വ്യത്യാസവും ഉണ്ടായിരിക്കില്ല. വ്യാജ വാർത്തകൾ വിശ്വസിക്കാതിരിക്കൂ! ജയ് ശ്രീ റാം!’ ട്വീറ്റിൽ പറയുന്നു.
തൻഹാജി എന്ന സിനിമയിലൂടെ പ്രശസ്തനായ ഓം റൗട്ടാണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. ശ്രീരാമനായി പ്രഭാവും സീതയായി കൃതി ഷാനോനും ലക്ഷ്മണനായി സണ്ണി സിംഗും, ഹനുമാനായി ദേവ്ദത്ത നാഗെയും രാവണനായി സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ജൂൺ 16 ന് തിയേറ്ററുകളിലെത്തും.