'സാർ, 40 കിലോ ഏലം, 34 കിലോ കുരുമുളക്, എട്ട് റബർ ഷീറ്റ്, പിന്നെ ഒരു ബ്ലൂട്ടൂത്ത് സ്പീക്കർ... ഈ ബ്ളൂടുത്ത് സ്പീക്കറിൻ്റെ കൂടെ ഒരു സ്കോച്ച് വിസ്ക്കിയുണ്ടായിരുന്നോ? ഉണ്ടായിരുന്നു സാറെ പക്ഷെ ബോട്ടിലു കാലിയായിരുന്നു'
അൻസാർ അലി വയസ്സ് മുപ്പത്തിയേഴ് ... ഉദ്ദേശം പാതിരാത്രിയോടുകൂടി ചെങ്കരയിലുള്ള ഇയാളുടെ വീട്ടിൽ നിന്നും കാണാതായി ... ഇയാളെ കാണാതാകുമ്പോൾ പച്ചനിറത്തിലുള്ള ട്രാക്ക് സ്യൂട്ടും, പച്ച ടീഷർട്ടും. ധരിച്ചിരുന്നു...
നിങ്ങളു സൂക്ഷിക്കണം... വേറെ എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട്.
advertisement
പാതിരാത്രി ട്രെയ്‌ലറിലെ ഈ രംഗങ്ങൾ ഒരു ത്രില്ലർ സിനിമയിലേത് എന്ന് തികച്ചും അടിവരയിട്ടു സമർത്ഥിക്കുന്നു.
മമ്മൂട്ടി നായകനായ 'പുഴു' എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിനു മുന്നോടിയായി പുറത്തുവിട്ടതാണ് ഈ ട്രെയ്‌ലർ.
ചിത്രത്തിലുടനീളം സസ്പെൻസും, ദുരൂഹതയും കോർത്തിണക്കിയിട്ടുള്ള ട്രെയ്‌ലർ കുറഞ്ഞ സമയം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. അബ്ദുൾ നാസർ, ആഷിയാ നാസർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ ഒരു രാത്രിയിൽ നടക്കുന്നതാണ് ചിത്രത്തിൻ്റെ കഥ. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കേസന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം.
നവ്യാ നായരും, സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്നും, ആൻ അഗസ്റ്റിനും നിർണ്ണായകമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ശബരീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.
ഷാജി മാറാടാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം- ഷഹ്‌നാദ് ജലാൽ, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, ചമയം - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സംഘട്ടനം- പി.സി. സ്റ്റണ്ട്സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, പരസ്യകല - യെല്ലോ ടൂത്ത്, പ്രോജക്റ്റ് ഹെഡ് - റിനി അനിൽകുമാർ, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഡ്രീം ബിഗ് ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- നവീൻ മുരളി.