തന്റെ ഭാഗങ്ങൾ ഇതുവരെ ചിത്രീകരിച്ചു തുടങ്ങിയിട്ടുപോലുമില്ലെന്ന് പ്രകാശ് രാജ് വെളിപ്പെടുത്തി. "വിഷം കലർന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന എല്ലാവരോടും... സ്പിരിറ്റ് എന്ന സിനിമയെക്കുറിച്ച്. എന്റെ രംഗങ്ങളുടെ ചിത്രീകരണം ഞങ്ങൾ തുടങ്ങിയിട്ടുപോലുമില്ല... എന്നിട്ടും നിങ്ങൾ വാട്ട്‌സ്ആപ്പ് ഫാക്ടറികൾ കഥകൾ ഊഹിച്ചെടുക്കുന്നു. പക്വതയാർജിക്കൂ, ജീവിതം കണ്ടെത്തൂ" എന്നായിരുന്നു നടൻ എക്സിൽ കുറിച്ചത്.
ചിത്രത്തിലെ ഒരു സീനിനെ ചൊല്ലി സംവിധായകനും പ്രകാശ് രാജും തമ്മിൽ സെറ്റിൽ വെച്ച് രൂക്ഷമായ തർക്കമുണ്ടായെന്നും, ഇതിനെത്തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കി എന്നുമായിരുന്നു പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ. നേരത്തെയും ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. താൻ ചിത്രത്തിന്റെ ഭാഗമായി തുടരുമെന്ന ഉറച്ച സൂചനയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്.
നേരത്തെ ഷിഫ്റ്റ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദീപിക പദുകോൺ ചിത്രത്തിൽ നിന്ന് മാറിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പേരും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത്. എന്നാൽ അണിയറപ്രവർത്തകരുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും സിനിമയിൽ തുടരുമെന്നും പ്രകാശ് രാജ് വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചു.
