കെ രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്. പോക്കുവെയിൽ, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ നിർമാതാവാണ്.
സിനിമാ നിർമാണ കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു.
കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറൽ പിക്ചേഴ്സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്നു.
advertisement
1967ൽ പുറത്തിറക്കിയ ‘അന്വേഷിച്ചു, കണ്ടെത്തിയില്ല’ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി.
1973ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലാഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977 ൽ പുറത്തിറങ്ങിയ ‘കാഞ്ചനസീത’ എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. ഷാജി എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങൾ ലഭിച്ചു.
പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1957-ൽ വിജയലക്ഷ്മി കാഷ്യൂ എന്നപേരിൽ കശുവണ്ടി കയറ്റുമതിരംഗത്തെത്തി. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. സമ്പന്നതയിലേക്ക് ജീവിതം പറിച്ചുനടുമ്പോഴാണ് ഇഷ്ടമേഖലയായ കലാരംഗത്തും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന മോഹം ഉദിച്ചത്.
2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ: ഗായികയായിരുന്ന ഉഷാ രവി 2013ൽ അന്തരിച്ചു. മക്കൾ. പ്രതാപ് നായർ, പ്രിത, പ്രകാശ് നായർ.