നീളൻ തലമുടി മുറിച്ച ശേഷം ആദ്യമായി ഭർത്താവിന്റെ മുന്നിൽ വന്നിരിക്കുകയാണ് സാന്ദ്ര. ഭർത്താവ് വിൽസൺ ജോൺ തോമസ് വീടിനു പുറത്തു നിൽക്കുന്ന വേളയിലാണ് സാന്ദ്രയുടെ വരവ്.
'എന്റെ കളരിപരമ്പര ദൈവങ്ങളേ', എന്ന് വിളിച്ചു കൊണ്ടാണ് സാന്ദ്രയുടെ പോക്ക്. ശേഷം ഭാര്യയെ കണ്ടപ്പോൾ ആകെ ഒരമ്പരപ്പാണ് ഭർത്താവിനുള്ളത്. ഭർത്താവിന്റെ പ്രതികരണവും സാന്ദ്രയുടെ അന്നേരത്തെ നിൽപ്പും വീഡിയോയിൽ കാണാം (വീഡിയോ ചുവടെ)
നീളൻ മുടി ഇഷ്‌ടപ്പെടുന്ന ഭർത്താവ് എന്തായാലും നീരസം മറച്ചുവച്ചിട്ടില്ല. മുടി വെട്ടിച്ചെറുതാക്കിയെങ്കിലും സ്റ്റൈലിംഗ് മാത്രമാണ് അങ്ങനെ. പിന്നിൽ നീളം അധികമൊന്നും കുറച്ചിട്ടില്ല. കളങ്കമില്ലാത്ത ആ സ്നേഹത്തിനു ചേരുന്ന ഒരു ഗാനവും സാന്ദ്ര അകമ്പടിയായി ചേർത്തിട്ടുണ്ട്.
കുഞ്ഞിങ്ങളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരായാണ് സാന്ദ്ര വളർത്തുന്നത്. കൃഷിയുടെ പാഠങ്ങൾ പഠിച്ചാണ് അവർ കോൺക്രീറ്റ് ലോകത്ത് നിന്നും വേറിട്ട് നിൽക്കുന്നതും. സാൻഡ്ര വളരെ സജീവമായി മക്കളുടെ കുസൃതികളും അവരുടെ വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അതിനെ വിമർശിക്കാൻ വന്നവർക്ക് സാന്ദ്ര നീളൻ മറുപടി തന്നെ മുൻപ് നൽകിയിട്ടുണ്ട്. സാന്ദ്രയുടെ ആ പോസ്റ്റ് ചുവടെ വായിക്കാം:
"നീ എന്തൊരു അമ്മയാണ് !!! എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്.
നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ. ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്. ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.
ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്. ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്. ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് ആല്ഫബെറ്സ് പറഞ്ഞു കൊടുക്കൂ എന്ന്.
ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്. ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്.
എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം!
