മരണത്തിന് ഏതാനും ദിവസം മുമ്പ് താൻ മരിക്കാൻ പോകുകയാണ് എന്നായിരുന്നു ഇർഫാൻ ഖാൻ മകനോട് പറഞ്ഞത്. ഫിലം കംപാനിയനുമായുള്ള അഭിമുഖത്തിലാണ് സുതാപയും ബാബിലും ഇർഫാൻ ഖാനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
"അവസാനത്തെ രണ്ട് ദിവസവും ഞാൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ബോധം നഷ്ടമായിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, 'ഞാൻ മരിക്കാൻ പോകുകയാണ്'. അല്ലെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം മെല്ലെ ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു. പക്ഷേ, അദ്ദേഹം പൂർണ്ണമായും കീഴടങ്ങിയതായി എനിക്ക് തോന്നുന്നു. അത്തരത്തിലുള്ള പരിണാമത്തിലേക്ക് എത്താൻ വാക്കുകളില്ലെന്നാണ് എനിക്ക് തോന്നുന്നത്." ബാബിലിന്റെ വാക്കുകൾ.
advertisement
പിതാവിനും തനിക്കുമിടയിൽ സുഹൃത്തുക്കൾ തമ്മിലുള്ള അടുപ്പമുണ്ടായിരുന്നുവെന്ന് ബാബിൽ പറയുന്നു. പതിമൂന്നാം വയസ്സിൽ അച്ഛനുമായുണ്ടായ വഴക്കിനെ കുറിച്ച് ബാബിൽ പറയുന്നു, അതിന് ശേഷം ഒരു വർഷത്തോളം പരസ്പരം സംസാരിച്ചിരുന്നില്ല. പക്ഷേ, പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ ശക്തമായ ആത്മബന്ധമായിരുന്നു അച്ഛനുമായി തനിക്കുണ്ടായിരുന്നത്.
You may also like:എന്നെങ്കിലും ഓസ്കർ ലഭിച്ചിരുന്നെങ്കിൽ ഇർഫാൻ ഖാൻ അത് ഇവിടെ സൂക്ഷിച്ചേനെ!
നിസ്വാർത്ഥമായ സ്നേഹമെന്താണെന്ന് താൻ മനസ്സിലാക്കിയത് അമ്മയിൽ നിന്നാണെന്നും ബാബിൽ പറയുന്നു. അദ്ദേഹം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് വർഷം തന്റെ പൂർണ സമയവും അമ്മ അച്ഛന് വേണ്ടി മാറ്റി വെച്ചു. അമ്മ അച്ഛന് വേണ്ടി ചെയ്ത കാര്യങ്ങൾ ഒരു മനുഷ്യനും മറ്റൊരാൾക്ക് വേണ്ടി ചെയ്യില്ലെന്നായിരുന്നു ബാബിൽ വികാരനിർഭരനായി പറഞ്ഞത്.
മരണത്തെ കുറിച്ചും മരണത്തിന് ശേഷമുള്ള അവസ്ഥയെ കുറിച്ചും എപ്പോഴും കൗതുകമുണ്ടായിരുന്ന ആളായിരുന്നു ഇർഫാൻ ഖാൻ എന്ന് അദ്ദേഹത്തിന്റെ ഭാര്യ സുതാപ പറയുന്നു. അർബുദം സ്ഥിരീകരിച്ചതിന് ശേഷം താൻ മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. പരിചയപ്പെട്ട അന്നു മുതൽ അദ്ദേഹം മരണത്തെ കുറിച്ച് ഏറെ കൗതുകത്തോടെ സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു മുസ്ലീം കുടുംബത്തിൽ നിന്നും ഞാൻ ഹിന്ദു കുടുംബത്തിൽ നിന്നുമായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട യാതൊരു തർക്കവും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു.
കരിയറിൽ എന്തു സംഭവിക്കും എന്നതിനേക്കാൾ അദ്ദേഹത്തിന് ആകാംക്ഷ മരിച്ചതിന് ശേഷം എന്തു സംഭവിക്കും എന്നതിനെ കുറിച്ചായിരുന്നു. അത്രയധികം കൗതുകമായിരുന്നു അദ്ദേഹത്തിന്. ലണ്ടനിൽ നിന്ന് സുഹൃത്തിന് അയച്ച സന്ദേശത്തിൽ മരണത്തെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മരണം തന്റെ സഹകളിക്കാരനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും നുണ പറയില്ലെന്നതാണ് ഇർഫാൻ ഖാന്റെ മറ്റൊരു ഗുണമെന്നും ഭാര്യ പറയുന്നു. ജീവിതത്തിൽ ഒരിക്കലും അദ്ദേഹം അഭിനയിച്ചിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദേഷ്യമാണെങ്കിലും സ്നേഹമാണെങ്കിലും എല്ലാം അദ്ദേഹം പ്രകടിപ്പിച്ചു. സ്നേഹം തോന്നുന്നെങ്കിൽ നിങ്ങളോട് സ്നേഹമാണെന്ന് തുറന്നു പറയും. ഒന്നും മറച്ചുവെക്കില്ല. തനിക്ക് പൂർണമായും ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ- സുതാപ പറയുന്നു.
