അഡ്‌വാന്റേജ് ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്(എഒപിഎല്‍), അതിന്റെ ഡയറക്ടര്‍മാര്‍, ഈട് നിന്നവര്‍, പ്രധാന ഗുണഭോക്താക്കള്‍-ഗുണഭോക്തൃ ഉടമ ശ്രീകാന്ത് ഭാസി എന്നിവര്‍ നടത്തിയ 1266.33 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വസ്തുവകകള്‍ കണ്ടുകെട്ടിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
ദുബായിലെ പ്രീമിയം ഏരിയകളായ സെഞ്ചൂറിയന്‍ റെസിഡന്‍സ്, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് സെക്കന്‍ഡ്, ദുബായ് സിലിക്കോണ്‍ ഓയാസിസ്, ലിവ ഹെയ്റ്റ്‌സ്, ബിസിനസ് ബേ, വേള്‍ഡ് ട്രേഡ് സെന്റര്‍ റെസിഡന്‍സ് എന്നിവടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആഡംബര വസതികളും വാണിജ്യ സ്ഥാപനങ്ങളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നതായി ഇഡി അറിയിച്ചു.
advertisement
ഭാസിയുടെ മകളുടെ പേരിലാണ് ഈ വസ്തുവകകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ വേണ്ടി 2022നും 2023നും ഇടയില്‍ സമ്മാനമായാണ് ഇത് മകള്‍ക്ക് നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായ വ്യാപാരം, ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിക്കല്‍, വ്യാജ ഇടപാടുകള്‍, രേഖകള്‍ കെട്ടിച്ചമയ്ക്കല്‍ എന്നിവയിലൂടെ എഒപിഎല്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ശൃംഖലയും വഴി അനധികൃതമായി സമ്പാദിച്ച പണമാണ് വസ്തുവകള്‍ വാങ്ങാനായി ഉപയോഗിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എസ്ബിഐയുടെ ഷാപുര ശാഖയില്‍ എഒപിഎല്‍ നിന്ന് ഒന്നിലധികം ബാങ്ക് ഗ്യാരണ്ടി(Foreign Letters of Credit-എഫ്എല്‍സി) വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 2018 ഏപ്രിലിനും മെയ് മാസത്തിനും ഇടയില്‍ 1266 കോടി രൂപ മൂല്യമുള്ള 12 എഫ്എല്‍സികള്‍ വാങ്ങി. പരിധി പാലിക്കുന്നതില്‍ എഒപിഎല്‍ പരാജയപ്പെട്ടുവെന്നും തിരിച്ചടവില്‍ വീഴ്ച വരുത്തിയെന്നും കണ്ടെത്തി.
എഒപിഎല്ലിന് ഫണ്ട് നല്‍കാന്‍ കഴിയാതെ വരികയും അതിന്റെ സ്ഥിര നിക്ഷേപ പരിധി കുറയുകയും ചെയ്തതോടെ വിദേശത്തെ വിതരണക്കാര്‍ക്ക് പണം നല്‍കാന്‍ എസ്ബിഐ നിര്‍ബന്ധിതരായി. ഇത് എസ്ബിഐയ്ക്ക് കനത്ത നഷ്ടമുണ്ടാക്കി. ഈ എഫ്എല്‍സി തുകയാണ് പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചെന്ന് ഇഡി ആരോപിച്ചു. പിന്നീട് ഈ തുക വെളുപ്പിച്ച് രാജ്യത്തിനകത്തും പുറത്തും ഷെൽ കമ്പനികള്‍ വഴി കടത്തി ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വസ്തുവകകള്‍ വാങ്ങാനായി ഉപയോഗിച്ചു.
ഫണ്ട് വകമാറ്റലിനും ആസ്തികള്‍ സമ്പാദിക്കുന്നതിനും ഉപയോഗിച്ച ഡമ്മി കമ്പനികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, അധികാരപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങള്‍, ഗുണഭോക്തൃ അക്കൗണ്ടുകള്‍ എന്നിവയുടെ സങ്കീര്‍ണമായ ശൃംഖല അന്വേഷത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എഒപിഎല്ലിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും ഭാസി തന്ത്രപരമായ നിയന്ത്രണം ചെലുത്തിയതായും ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനും തുടര്‍ന്നുള്ള കള്ളപ്പണം വെളുപ്പിക്കലിലും ഇയാള്‍ പ്രവര്‍ത്തിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഇഡി അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
