തൊഴിൽനഷ്ട ഇൻഷുറൻസ്: തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും ഈ ഇൻഷുറൻസ് എടുത്തിരിക്കണമെന്നാണ് നിയമം.
പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. യുഎഇയിൽ 67 ലക്ഷത്തിലേറെ പേർ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരുന്നു. ഇൻഷുറൻസ് എടുത്ത് ഒരു വർഷം പൂർത്തിയായവർക്ക് പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഇതിനകം പുതുക്കാത്തവർക്കാണ് പിഴ. വ്യക്തിഗത ഇൻഷുറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാൻ ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും നഷ്ടമായത് 400 ദിർഹം.
advertisement
തൊഴിലാളികളുടെ സൗകര്യാർഥം വലിയ കമ്പനികളുടെ എച്ച്ആർ വിഭാഗമാണ് കഴിഞ്ഞ വർഷം തൊഴിൽനഷ്ട ഇൻഷൂറൻസ് എടുത്തു നൽകിയിരുന്നത്. തുക ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുകയും ചെയ്തു. എന്നാൽ യഥാസമയം ഇൻഷുറൻസ് പുതുക്കുന്നത് കമ്പനിയും ജീവനക്കാരും മറന്നതാണ് വിനയായത്. പുതുക്കിയില്ലെങ്കിലും ഇൻഷുറൻസ് എടുത്തില്ലെങ്കിലും പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.