ഹോട്ടൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒരു ഇന്ത്യൻ ടിക് ടോക് സെലബ്രിറ്റിയുടെ സഹായത്തോടെ ചെയ്ത വീഡിയോ ആണ് വൈറലായത്. ഹോട്ടലുടമയുടെ പ്രത്യേക താൽപര്യത്തിലായിരുന്നു വീഡിയോ ചെയ്തത്. ഹോട്ടൽ നിൽക്കുന്ന പ്രദേശവും മറ്റ് വിശദവിവരങ്ങളും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
ടിക് ടോക് വീഡിയോ വളരെ വേഗത്തിലാണ് വൈറലായതെന്ന് അറബിക് ദിനപത്രമായ അൽമജ്ലിസ് റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടൽ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതോടെ കുവൈറ്റ് സർക്കാരിന്റെ വ്യവസായ വകുപ്പാണ് നടപടി സ്വീകരിച്ചത്.
അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ ഹോട്ടലിൽ നടന്നിരുന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ഗവൺമെൻറ് സബ്സിഡിയോടെ ലഭിച്ചിരുന്ന സാധനങ്ങൾ ഇവിടെ ഉപയോഗിച്ചിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഗ്യാസ് ചോർന്ന് മണക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഹോട്ടലുടമയും ജീവനക്കാരും സൽമിയ പോലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. ഇവരെ വൈകാതെ കുവൈറ്റിൽ നിന്നും നാട് കടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കുവൈറ്റിൽ ഈയടുത്ത് തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 49 പേർ മരിച്ചിരുന്നു. മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഈ സംഭവത്തെ തുടർന്നാണ് അധികൃതർ അനധികൃത കെട്ടിടങ്ങൾക്കും ഹോട്ടലുകൾക്കുമെതിരെയുള്ള നടപടി കർശനമാക്കിയത്.