കോൺസുലേറ്റിന് സമീപമുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. വൻ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീജ്വാലകൾ കണ്ടതായുമാണ് പ്രദേശവാസികൾ പറയുന്നത്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രതികാര നടപടികളും കാരണം കഴിഞ്ഞ ശനിയാഴ്ച മുതൽ വിവിധ ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണ്. ദുബായിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സൗദി അറേബ്യയിൽ റിയാദിലെ യുഎസ് എംബസിയിലും ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.
advertisement
ചൊവ്വാഴ്ച രാവിലെ ദുബായിൽ യുദ്ധവിമാനങ്ങളുടേതിന് സമാനമായ വലിയ ശബ്ദം കേട്ടത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. കോൺസുലേറ്റിന് സമീപം പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
