യുഎഇയിലെ ഇറാൻ അംബാസഡർ റെസ അമേരിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നിരുത്തരവാദപരമായ നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ പറഞ്ഞു.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 165 ബാലിസ്റ്റിക് മിസൈലുകളും 500-ലധികം ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇതിൽ ഭൂരിഭാഗവും യുഎഇയുടെ പ്രതിരോധ സംവിധാനം തകർത്തെങ്കിലും, അവശിഷ്ടങ്ങൾ വീണ് ദുബായ്, അബുദാബി എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പാം ജുമൈറ, ബുർജ് അൽ അറബ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തീപിടുത്തമുണ്ടായി. അബുദാബിയിലെ ഇസ്രായേൽ എംബസി ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേർ ഉൾപ്പെടെ ആകെ നാല് പേർ കൊല്ലപ്പെട്ടു.
2022-ൽ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎഇ ടെഹ്‌റാനിലെ എംബസി വീണ്ടും തുറന്നത്. എന്നാൽ നിലവിലെ ആക്രമണങ്ങൾ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെ സാരമായി ബാധിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തിരിച്ചടി നൽകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
