TRENDING:

ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി യുഎഇ; ബ്രിട്ടീഷ് സർവകലാശാലകളിലെ സ്കോളർഷിപ്പ് നിർത്തലാക്കി

Last Updated:

ബ്രിട്ടീഷ് സർവ്വകലാശാലകൾ യുഎഇയിൽ  തങ്ങളുടെ ശാഖകൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു നീക്കം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നതിനായി  തങ്ങളുടെ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സർക്കാർ സ്കോളർഷിപ്പുകൾ യുഎഇ നിർത്തലാക്കി. ഇസ്‌ലാമിക തീവ്രവാദം വർദ്ധിച്ചുവരുന്ന  റിപ്പോർട്ടുകളുടെ  സാഹചര്യത്തിലാണിത്. ബ്രിട്ടനിലെ കാമ്പസുകളിൽ മുസ്ലീം ബ്രദർഹുഡിന്റെ സ്വാധീനം ശക്തമാകുന്നത് തങ്ങളുടെ വിദ്യാർത്ഥികളെ മോശമായി ബാധിക്കുമെന്ന ആശങ്കയിലാണ് യുഎഇ ഭരണകൂടം ഈ തീരുമാനമെടുത്തത്.  യുഎഇയടക്കം പല ഇസ്‌ലാമിക രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള  മുസ്ലീം ബ്രദർഹുഡിനെ നിരോധിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ വിസമ്മതത്തെത്തുടർന്നാണ് ഈ നടപടി.
News18
News18
advertisement

കഴിഞ്ഞ വർഷം ജൂണിൽ തന്നെ സ്കോളർഷിപ്പുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിരുന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദേശ സർവകലാശാലകളുടെ പുതിയ പട്ടികയിൽ നിന്ന് ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ എമിറാത്തി (യുഎഇ) വിദ്യാർത്ഥികൾക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ച് ബ്രിട്ടനിൽ ഉന്നതപഠനം നടത്താൻ  സാധിക്കില്ല. അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ഇപ്പോഴും പട്ടികയിലുണ്ടെങ്കിലും ബ്രിട്ടനെ ഒഴിവാക്കിയത് ബോധപൂർവമാണെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.

ബ്രിട്ടീഷ് കാമ്പസുകളിൽ തീവ്രവാദ സ്വഭാവമുള്ള പ്രവണതകൾ വർദ്ധിക്കുന്നതായി ബ്രിട്ടനിലെ തന്നെ 'പ്രിവെന്റ്' (Prevent) ഡാറ്റ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ഈ തീരുമാനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.

advertisement

മുസ്ലീം ബ്രദർഹുഡ് യൂറോപ്പിലുടനീളം ഇസ്‌ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് യുഎഇ വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ നയതന്ത്ര സമ്മർദ്ദത്തിന്റെ ഫലമായാണ് 2014-ൽ ഡേവിഡ് കാമറൂൺ സർക്കാർ ബ്രിട്ടനിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. ജോൺ ജെൻകിൻസിന്റെ നേതൃത്വത്തിൽ നടന്ന ഈ അന്വേഷണം സംഘടനയുടെ പ്രത്യയശാസ്ത്രത്തെ രൂക്ഷമായി വിമർശിച്ചെങ്കിലും, മുസ്ലീം ബ്രദർഹുഡിനെ നിരോധിക്കണമെന്ന ശുപാർശ നൽകിയില്ല.

ദി ടൈംസ് റിപ്പോർട്ട് പ്രകാരം, മുസ്ലീം ബ്രദർഹുഡ് സംഘടനയുടെ അംഗങ്ങളാണെന്ന് സംശയിക്കുന്ന ഡസൻ കണക്കിന് ആളുകളെ യുഎഇ ജയിലിലടച്ചിട്ടുണ്ട്. കൂടാതെ, മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കാൻ 2013-ൽ ഈജിപ്തിൽ നടന്ന സൈനിക അട്ടിമറിയെ യുഎഇ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ലിബിയയിലും സുഡാനിലും ഈ ഗ്രൂപ്പിനെ എതിർക്കുന്നു എന്ന് തങ്ങൾ വിശ്വസിക്കുന്ന വിഭാഗങ്ങളെയും യുഎഇ പിന്തുണച്ചു പോരുന്നു.

advertisement

പഠന നിയന്ത്രണങ്ങളും സ്കോളർഷിപ്പും

ബ്രിട്ടീഷ് സർവ്വകലാശാലകളിൽ പഠിക്കുന്നതിന് യുഎഇ പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 'ദി ടൈംസ്' റിപ്പോർട്ട് പ്രകാരം, സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങൾക്ക് സ്വന്തം ചിലവിൽ കുട്ടികളെ ബ്രിട്ടനിലേക്ക് അയക്കാം. എന്നാൽ സർക്കാർ സ്കോളർഷിപ്പുകൾ  മറ്റ് രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ഇനി ലഭിക്കൂ. മികവ് കാട്ടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ്, താമസച്ചെലവ്, യാത്ര, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള പൂർണ സാമ്പത്തിക സഹായമാണ് സർക്കാർ നൽകി വരുന്നത്.

യുഎഇയുടെ ഈ തീരുമാനം ബ്രിട്ടനിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാക്കിയിട്ടുണ്ട്. 'ഫിനാൻഷ്യൽ ടൈംസി'ന്റെ കണക്കുകൾ പ്രകാരം, 2022-നെ അപേക്ഷിച്ച് 2025 സെപ്റ്റംബർ ആയപ്പോഴേക്കും ബ്രിട്ടീഷ് സ്റ്റഡി വിസ നേടുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തിൽ 55 ശതമാനത്തിന്റെ കുറവുണ്ടായി. പുതിയ വിദ്യാർത്ഥികൾക്ക് ബ്രിട്ടനിലേക്ക് പോകാനുള്ള സർക്കാർ ഫണ്ട് നേരത്തെ തന്നെ നിഷേധിച്ചിരുന്നെങ്കിലും, നിലവിൽ അവിടെ പഠനം തുടരുന്നവർക്ക് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

advertisement

അംഗീകൃത പട്ടികയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ തങ്ങൾ അംഗീകരിക്കില്ലെന്ന് യുഎഇ സൂചിപ്പിച്ചിട്ടുണ്ട്. 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് പ്രകാരം, ഇത് ബ്രിട്ടനിൽ നിന്ന് ബിരുദം നേടി തിരിച്ചെത്തുന്ന എമിറാത്തി പൗരന്മാർക്ക് യുഎഇയിൽ ജോലി ലഭിക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും വലിയ തടസമാകും. സ്വന്തം ചിലവിൽ പഠിക്കുന്നവർക്ക് പോലും ഈ തീരുമാനം തിരിച്ചടിയാണ്.

ബ്രിട്ടീഷ് സർവ്വകലാശാലകൾ യുഎഇയിൽ  തങ്ങളുടെ ശാഖകൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു നീക്കം. മാഞ്ചസ്റ്റർ സർവ്വകലാശാലയും ഹെരിയറ്റ്-വാട്ടും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ യുഎഇയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ബ്രിട്ടനിലെ പ്രധാന കാമ്പസുകളിൽ പോയി പഠിക്കുന്നതിനാണ് ഇപ്പോൾ നിയന്ത്രണം.

advertisement

നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ

യുഎഇയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ സമീപകാലത്തുണ്ടായ പല പ്രശ്നങ്ങളുടെയും തുടർച്ചയായാണ് ഈ തീരുമാനത്തെ നിരീക്ഷകർ കാണുന്നത്. 'ദി ഡെയ്‌ലി ടെലിഗ്രാഫ്' പത്രം ഏറ്റെടുക്കാനുള്ള യുഎഇയുടെ ശ്രമം തടയപ്പെട്ടതും, സുഡാൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിനെതിരെയുള്ള സാമ്പത്തിക അന്വേഷണവും ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം  വർദ്ധിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ മാറ്റങ്ങളും ഈ തർക്കത്തെ സ്വാധീനിക്കുന്നുണ്ട്. മുസ്ലീം ബ്രദർഹുഡിനെ നിരോധിക്കുമെന്ന് ഉറപ്പുനൽകിയ തീവ്ര വലതുപക്ഷ നേതാവ് നൈജൽ ഫരാജിന് യുഎഇ സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ യുഎഇ സന്ദർശനത്തിന്റെ ചിലവുകൾ വഹിച്ചതും യുഎഇ ഭരണകൂടമായിരുന്നു.

ഉഭയകക്ഷി ബന്ധം സുരക്ഷിതമാണെന്ന് യുഎഇ വ്യക്തമാക്കുമ്പോൾ, തങ്ങളുടെ രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെയും സുരക്ഷയെയും ന്യായീകരിച്ചാണ് ബ്രിട്ടൻ രംഗത്തെത്തിയത്. തീവ്രവാദം തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലോകത്തിലെ മികച്ച പഠനസൗകര്യങ്ങളാണ് തങ്ങൾ നൽകുന്നതെന്നും ബ്രിട്ടീഷ് വക്താക്കൾ അറിയിച്ചു.

എന്താണ് മുസ്ലീം ബ്രദർഹുഡ്?

1928-ൽ ഈജിപ്തിലെ ഇസ്മായിലിയയിൽ രൂപംകൊണ്ട ഒരു അന്താരാഷ്ട്ര സുന്നി ഇസ്‌ലാമിസ്റ്റ് സംഘടനയാണ് മുസ്ലീം ബ്രദർഹുഡ് അഥവാ 'ഇഖ്‌വാനുൽ മുസ്‌ലിമൂൻ'. സ്കൂൾ അധ്യാപകനും മതപണ്ഡിതനുമായ ഹസ്സൻ അൽ-ബന്നയാണ് സ്ഥാപകൻ. ഖുർആനിലെ തത്വങ്ങൾ വ്യക്തിജീവിതത്തിലും സാമൂഹിക-രാഷ്ട്രീയ തലങ്ങളിലും സമഗ്രമായി നടപ്പിലാക്കി ഇസ്‌ലാമിക സമൂഹത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഇസ്‌ലാമിനെ ഒരു സമ്പൂർണ്ണ ജീവിതവ്യവസ്ഥയായി കണ്ട്  "ഇസ്‌ലാമാണ് പരിഹാരം" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പ്രവർത്തനം. വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിലൂടെ ശരീഅത്ത് നിയമങ്ങൾ പാലിക്കപ്പെടുന്ന ഒരു ഭരണസംവിധാനമാണ് ലക്ഷ്യം.

1967-ലെ ആറുദിന യുദ്ധത്തിന് ശേഷമാണ് വലിയ സ്വീകാര്യത ലഭിച്ചത്. ഇസ്രായേലിനോട് അറബ് രാജ്യങ്ങൾ ഏറ്റുവാങ്ങിയ പരാജയം മതനിരപേക്ഷ അറബ് ദേശീയതയുടെ തകർച്ചയ്ക്കും ഇസ്‌ലാമിസ്റ്റ് ആശയങ്ങളുടെ വളർച്ചയ്ക്കും കാരണമായെന്ന് ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ നിരീക്ഷിക്കുന്നു. 1970-കളിൽ സംഘടന സായുധ പോരാട്ടങ്ങൾ ഉപേക്ഷിച്ചെങ്കിലും, ഇവരുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഹമാസ് പോലുള്ള ഉപവിഭാഗങ്ങൾ ഇന്നും സായുധ പോരാട്ടം തുടരുന്നതായി കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് ചൂണ്ടിക്കാട്ടുന്നു.

അറബ് വസന്തത്തിന് ശേഷം 2011-2013 കാലഘട്ടത്തിൽ ഈജിപ്തിൽ മുസ്ലീം ബ്രദർഹുഡ് അധികാരം നേടി. മുഹമ്മദ് മുർസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, 2013-ൽ നടന്ന സൈനിക അട്ടിമറിയിലൂടെ ഭരണം നഷ്ടമായി. ഇതിനെത്തുടർന്ന് ഈജിപ്തിൽ സംഘടന കടുത്ത അടിച്ചമർത്തലുകൾ നേരിടുകയും ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2026 ജനുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, റഷ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ഇവരെ നിരോധിച്ചു.കൂടാതെ, ഈജിപ്ത്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിൽ ഇവരുടെ അനുബന്ധ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാൻ അമേരിക്കയും ശ്രമിക്കുന്നു. എങ്കിലും ടുണീഷ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ അനുബന്ധ സംഘടനകളിലൂടെയും ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയും മുസ്ലീം ബ്രദർഹുഡ് ഇപ്പോഴും സ്വാധീനം നിലനിർത്തുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി യുഎഇ; ബ്രിട്ടീഷ് സർവകലാശാലകളിലെ സ്കോളർഷിപ്പ് നിർത്തലാക്കി
Open in App
Home
Video
Impact Shorts
Web Stories