കഴിഞ്ഞയാഴ്ച നടന്ന ആദ്യ ആക്രമണങ്ങൾക്ക് പിന്നാലെ, ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു ലക്ഷം ഡോളറിലധികം വീതം സിംഗപ്പൂരിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ ആക്രമണത്തെത്തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങൾ കാരണം ഈ പണമിടപാടുകൾ ആദ്യം തടസ്സപ്പെട്ടതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്തികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. പിന്നീട് ഇതിലൊരാൾ മറ്റൊരു ബാങ്ക് വഴി പണം മാറ്റി.
നിരവധി ഏഷ്യൻ സമ്പന്നർ തങ്ങളുടെ ആസ്തികൾ മാറ്റുന്നതിനെക്കുറിച്ച് നിയമോപദേശകരോടും ബാങ്കുകളോടും അന്വേഷണം നടത്തുന്നതായാണ് വിവരം.നികുതി ആനുകൂല്യങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും കാരണം അടുത്ത കാലത്തായി ചൈനയിൽ നിന്നടക്കമുള്ള നിരവധി സമ്പന്ന കുടുംബങ്ങളുടെ പ്രധാന നിക്ഷേപ കേന്ദ്രമായിരുന്നു ദുബായ്. എന്നാൽ ദുബായ്ക്കും അബുദാബിക്കും നേരെയുണ്ടായ ആക്രമണങ്ങൾ ഇവിടുത്തെ സുരക്ഷിതത്വത്തെക്കുറിച്ച് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
advertisement
ശരാശരി 50 ദശലക്ഷം ഡോളർ ആസ്തിയുള്ള തന്റെ 20 ഇടപാടുകാരിൽ ആറോ ഏഴോ പേർ പണം സിംഗപ്പൂരിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞെന്ന് സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ റയാൻ ലിൻ പറയുന്നു. സംഘർഷം നീണ്ടുനിൽക്കുമെന്ന ഭയത്താൽ പത്തോളം ഫാമിലി ഓഫീസുകളും സമാനമായ താൽപ്പര്യം പ്രകടിപ്പിച്ചതായി ആഗോള കോർപ്പറേറ്റ് സേവന സ്ഥാപനമായ ആൻഡേഴ്സൺ ഗ്ലോബലിലെ ഐറിസ് ഷു പറഞ്ഞു. നികുതി ആനുകൂല്യങ്ങളേക്കാൾ ഇപ്പോൾ തങ്ങളുടെ സമ്പത്തിന്റെ സുരക്ഷയ്ക്കാണ് നിക്ഷേപകർ മുൻഗണന നൽകുന്നത്.
അതേസമയം, നിക്ഷേപകർ യുഎഇയുടെ വളർച്ചയിൽ വിശ്വസിക്കുന്നുണ്ടെന്നും അവർ ഇവിടെ സുരക്ഷിതരാണെന്നും ദുബായ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ WRISE പ്രൈവറ്റ് മിഡിൽ ഈസ്റ്റിന്റെ സിഇഒ ധ്രുബ ജ്യോതി സെൻഗുപ്ത പറയുന്നു. പ്രമുഖ ബാങ്കുകളായ ബാങ്ക് ഓഫ് സിംഗപ്പൂരും ഡിബിഎസ് ഗ്രൂപ്പും തങ്ങളുടെ ഇടപാടുകാർ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും അറിയിച്ചു.
യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമാണെന്ന് വ്യക്തമാക്കി. സാഹചര്യം വഷളാകാതിരിക്കുന്നിടത്തോളം തങ്ങളുടെ ബിസിനസ്സ് വിപുലീകരണ പദ്ധികളുമായി മുന്നോട്ട് പോകാനാണ് ചില കുടുംബങ്ങളുടെ തീരുമാനം. യുഎഇ നേരിട്ട് യുദ്ധത്തിൽ പങ്കാളികളാകാത്ത പക്ഷം വലിയൊരു പിന്മാറ്റം ഉണ്ടായേക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.
