ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജുഫൈർ ജില്ലയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (Fifth Fleet) ആസ്ഥാനത്തിന് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ നടത്തിയതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ഈ നേരിട്ടുള്ള ആക്രമണത്തിൽ 21 സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവസ്ഥലത്ത് തീപിടുത്തം ഉണ്ടായതായി അവകാശപ്പെടുന്ന ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.
ബഹ്‌റൈനിലെ നേവൽ സപ്പോർട്ട് ആക്റ്റിവിറ്റിയുടെ ഭാഗമായ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ഇറാനിയൻ സേനയുടെ ആക്രമണത്തെത്തുടർന്ന് വലിയ തോതിലുള്ള സൈനിക വെല്ലുവിളിയാണ് നേരിടുന്നത്. ഗൾഫ് മേഖലയിലെ യുഎസ് നാവിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണിത്.മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ വീടിനും ചുറ്റുമുള്ള കെട്ടിടങ്ങൾക്കും തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
advertisement
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ തീപിടിച്ചു തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി കുവൈറ്റ് ഫയർ ഫോഴ്സ് അറിയിച്ചു. അതേസമയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ പ്രധാന ആസ്ഥാനത്തുണ്ടായ മറ്റൊരു തീപിടുത്തം അണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേന തുടരുകയാണ്. സൗദി അറേബ്യയിൽ 15 ഡ്രോണുകൾ തകർക്കപ്പെട്ടതിന് പിന്നാലെയാണ് കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ വീണ് ചില സിവിലിയൻ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ ദിവസം ഇറാനിൽ നിന്ന് തങ്ങൾക്ക് നേരെ 10 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും തൊടുത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവയിൽ ഭൂരിഭാഗവും തടയാൻ സാധിച്ചതിനാൽ ആർക്കും പരിക്കേറ്റില്ല. പിന്നീട് ഇറാൻ പന്ത്രണ്ട് മിസൈലുകൾ കൂടി വിക്ഷേപിച്ചതായും ഖത്തർ അറിയിച്ചു. ഇതിൽ ആറ് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തു. രണ്ട് മിസൈലുകൾ ഖത്തറിന്റെ സമുദ്രാതിർത്തിയിലും രണ്ടെണ്ണം ആൾവാസമില്ലാത്ത മേഖലയിലുമാണ് പതിച്ചത്.
അമേരിക്കൻ സൈനികർ തങ്ങുന്ന പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കുകിഴക്കൻ മേഖലയിലെ ഷായ്‌ബ എണ്ണപ്പാടത്തിന് മുകളിൽ വെച്ച് 17 ഡ്രോണുകളും തകർത്തു. തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് നേരെയും ആക്രമണ ശ്രമങ്ങൾ നടന്നു. ദുബായിൽ പലയിടങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചു.
ദുബായ് വിമാനത്താവളത്തിന് പുറമെ അബുദാബി വിമാനത്താവളം, പാം ജുമൈറ, ബുർജ് അൽ അറബ്, ദുബായിലെ യുഎസ് കോൺസുലേറ്റ് എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ദിവസവും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇറാന്റെ ആക്രമണം തുടങ്ങിയ ശേഷം 92 മിസൈലുകളും 151 ഡ്രോണുകളും തടഞ്ഞതായി ബഹ്‌റൈൻ വ്യക്തമാക്കി. ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഒരു ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
