മരിച്ചവരിൽ രണ്ടുപേർ ഏറ്റുമുട്ടലിലും ഒരാൾ വെടിവയ്പ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ജാവേദ് ഷമീം പറഞ്ഞു. അക്രമ സംഭവങ്ങളെത്തുർന്ന് മുർഷിദാബാദ്, ജംഗിപൂർ പ്രദേശങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വഖഫ് നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഈ നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്നും അപ്പോൾ എന്തിനാണ് കലാപമന്നും മമതാ ബാനർജി എക്സിൽ കുറിച്ചു.കേന്ദ്രസർക്കാരാണ് നിയമം നടപ്പിലാക്കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തു. മതത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയും കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ബാനർജി മുന്നറിയിപ്പ് നൽകി.
advertisement
വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ ആധിപത്യമുള്ള മുർഷിദാബാദ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷാവസ്ഥയിലാണ്. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിൽ ഇന്നലെ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ പോലീസ് വാനുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും റോഡുകൾ തടയുകയും ചെയ്തു.
അതേസമയം വഖഫ് (ഭേദഗതി) നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധ റാലി അക്രമാസക്തമായതിനെ തുടർന്ന് 18 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.