വിദ്യാര്‍ത്ഥികളെ സഹായിച്ച നാല് അനധ്യാപകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭ്രാത്യ ബസു അറിയിച്ചു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ബസു വ്യക്തമാക്കി.
സംസ്ഥാനത്തെ പരീക്ഷനടത്തിപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണമുന്നയിച്ച് പ്രതിപക്ഷം വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട സംഭവത്തെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ശ്രമങ്ങള്‍ തടയുന്നതിന് പോലീസും ഭരണകൂടവും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി സംസ്ഥാന ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ഭട്ടാചാര്യയും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ഭാവിയില്ലാതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അവര്‍ കുറ്റമറ്റ രീതിയില്‍ ഭാവിയില്‍ പരീക്ഷയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സോഷ്യല്‍ മീഡിയ വഴി വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങിയയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി പരീക്ഷാ കേന്ദ്രങ്ങളിൽ 350 മെറ്റല്‍ ഡിറ്റക്ടറുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷവും സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാള്‍ഡ മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ അനധ്യാപക ജീവനക്കാര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.