2025-ലെ ഡൽഹി തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് ശേഷം, ശമ്പളത്തോടുകൂടിയ പിതൃത്വ അവധി (paid paternity leave), വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന്റെ ഉയർന്ന വില തുടങ്ങിയ പൊതുതാൽപ്പര്യ വിഷയങ്ങളിലാണ് ഛദ്ദ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. എഎപിയുടെ പ്രധാന അജണ്ടകളിൽ നിന്നോ നേതാക്കളിൽ നിന്നോ അദ്ദേഹം വലിയതോതിൽ വിട്ടുനിൽക്കുകയായിരുന്നു. ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മോശമായ ട്രാഫിക് സാഹചര്യത്തെക്കുറിച്ചും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. ആർത്തവ ശുചിത്വം ആരോഗ്യം, വിദ്യാഭ്യാസം, സമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. പാർട്ടിയുടെ പ്രധാന വിഷയങ്ങളിൽ അദ്ദേഹം പുലർത്തിയ നിശബ്ദതയും ആസാമിലെ പാർട്ടിയുടെ സ്റ്റാർ ക്യാമ്പെയ്‌നർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതും അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
advertisement
എന്നിരുന്നാലും, ഈ തീരുമാനത്തിന് പിന്നിലെ കാരണം ആം ആദ്മി പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അച്ചടക്കലംഘനം നടത്തിയെന്നും പാർട്ടിയുടെ നിലപാടുകൾ പിന്തുടർന്നില്ലെന്നുമുള്ള ആരോപണങ്ങളെത്തുടർന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും അടുത്തിടെ കോടതി വിട്ടയച്ച വിഷയത്തിലും ഛദ്ദ മൗനം പാലിച്ചിരുന്നു.
അതേസമയം, നേതൃസ്ഥാനങ്ങളിലെ ഇത്തരം മാറ്റങ്ങൾ സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും ഛദ്ദ പാർട്ടി വിടുമെന്ന പ്രചാരണം തെറ്റാണെന്നും അശോക് മിത്തൽ പറഞ്ഞു. നേരത്തെ എൻ.ഡി. ഗുപ്തയായിരുന്നു ഉപനേതാവെന്നും പിന്നീട് രാഘവ് അത് ഏറ്റെടുത്തുവെന്നും ഇപ്പോൾ തനിക്ക് ആ ഉത്തരവാദിത്തം ലഭിച്ചുവെന്നും വാർത്താ ഏജൻസിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. നാളെ മറ്റൊരാൾക്ക് ഈ അവസരം ലഭിക്കാമെന്നും എല്ലാ എംപിമാരും നേതാക്കളും വ്യത്യസ്ത വേഷങ്ങളിൽ പരിചയം നേടണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
