കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പഞ്ചാബ് ധനമന്ത്രി ഹർപൽ സിംഗ് ചീമ, സംസ്ഥാന അദ്ധ്യക്ഷൻ അമൻ അറോറ, മുതിർന്ന നേതാവ് കുൽദീപ് സിംഗ് ദലിവാൾ എന്നിവരാണ് ചദ്ദയെ വിമർശിക്കുകയും അദ്ദേഹത്തിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തത്. പഞ്ചാബിലെ എംഎൽഎമാരുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ അദ്ദേഹം ദേശീയ തലത്തിൽ ഉന്നയിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി ഹർപൽ സിംഗ് ചീമ പ്രതികരിച്ചു. ചദ്ദയുടെ മൗനം “നിരാശാജനകം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
advertisement
ഗ്രാമവികസന ഫണ്ടിൽ ഏകദേശം 8,500 കോടി രൂപയുടെ കുടിശ്ശിക, ജിഎസ്ടി നഷ്ടം 60,000 കോടി രൂപയ്ക്ക് അടുത്തു, ആരോഗ്യ മേഖലയിലെ ധനക്ഷാമം, കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 1,600 കോടി രൂപയുടെ സഹായം വൈകുന്നു തുടങ്ങിയ വിഷയങ്ങളെ കുറിച്ചും നേതാക്കൾ ഉന്നയിച്ചു.
ഇത്തരം വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് രാഘവ് ചദ്ദയുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കബാധിതർ തങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കപ്പെടാത്തതിൽ നിരാശയിലാണെന്നും ആരോപണമുണ്ട്.
രാജ്യസഭയിലെ ഉപനേതൃസ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കിയതോടെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ ശക്തമാവുകയാണ്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതിന് പിന്നാലെ എഎപിക്കെതിരെ രൂക്ഷവിമർശനവുമായി ചദ്ദയും രംഗത്തെത്തിയിരിന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും സാമൂഹിക പ്രശ്നങ്ങൾ ഉന്നയിച്ചതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
