പുതിയ കണ്ടെത്തൽ കേസിന്റെ ഗതിയെ മാറ്റിമറിക്കുന്നതാണ്. ചാവേർ ആക്രമണമെന്ന സംശയത്തിൽ നിന്ന് ഐഇഡി കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ച സ്ഫോടനത്തിലേക്ക് ഇത് മാറുന്നതായി അന്വേഷകർ പറയുന്നു. പ്രതികൾ അസംസ്‌കൃത സ്ഫോടകവസ്തു (IED) ശരിയായ രീതിയിൽ തയാറാക്കിയിരുന്നില്ല എന്നും ഇത് കാരണം ഐഇഡിക്ക് പരിമിതമായ സ്വാധീനം മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ എന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇതും വായിക്കുക: അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്
advertisement
ഹ്യുണ്ടായ് ഐ20 കാറിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ ചാന്ദ്‌നി ചൗക്കിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ചില കെട്ടിടങ്ങളെ ഈ വൻ സ്ഫോടനത്തിന്റെ ആഘാത തരംഗം പിടിച്ചു കുലുക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലത്ത് ഗർത്തം രൂപപ്പെടാതിരുന്നതും സ്ഫോടകവസ്തുക്കളുടെ ഭാഗങ്ങൾ ദൂരേക്ക് തെറിച്ചുപോകാതിരുന്നതും പ്രതികൾ ഐഇഡിയുമായി തിരക്കിലൂടെ കാറോടിച്ച് പോകുമ്പോൾ അബദ്ധത്തിൽ സംഭവിച്ച സ്ഫോടനമാണിതെന്ന് സൂചിപ്പിക്കുന്നു. പരിഭ്രാന്തിയിലായ പ്രതികൾക്ക് പരമാവധി നാശനഷ്ടമുണ്ടാക്കുന്ന രീതിയിൽ ഐഇഡി സജ്ജീകരിക്കാൻ കഴിഞ്ഞിരിക്കില്ലെന്ന് അന്വേഷകർ വിശ്വസിക്കുന്നു.
വാഹനം ഗതാഗതക്കുരുക്കിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് ഐ20 കാർ പൊട്ടിത്തെറിച്ചത്. കാർ സഞ്ചരിച്ചുകൊണ്ടിരുന്ന അവസ്ഥയിൽ ഐഇഡിക്ക് എന്തെങ്കിലും സംഭവിച്ചിരിക്കാം എന്നും, ഈ സാധ്യത അബദ്ധത്തിൽ സംഭവിച്ച പൊട്ടിത്തെറി എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
പ്രതികൾ സ്ഫോടകവസ്തുക്കൾ ഒരിടത്ത് നിന്ന് മാറ്റാനോ അല്ലെങ്കിൽ ഒഴിവാക്കാനോ ശ്രമിച്ചപ്പോൾ സ്ഫോടനം സംഭവിച്ചിരിക്കാനുള്ള സാധ്യത ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ തള്ളിക്കളയുന്നില്ല.
രാജ്യത്തുടനീളമുള്ള സ്ലീപ്പർ തീവ്രവാദ യൂണിറ്റുകളിൽ പോലീസും മറ്റ് ഏജൻസികളും നടത്തിയ റെയ്ഡുകളും ഏകോപിപ്പിച്ചുള്ള നടപടികളും വലിയൊരു ഭീഷണി തടയുന്നതിൽ തീർച്ചയായും സഹായകമായി എന്നും വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനമുണ്ടായ വെള്ള ഹ്യുണ്ടായ് ഐ20 ഓടിച്ച പ്രധാന പ്രതി ജമ്മു കശ്മീരിൽ നിന്നുള്ള ഡോക്ടറായ ഉമർ നബി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിന് മൂന്ന് ദിവസം മുമ്പ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ഒളിവിൽ പോകുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം പോലും ഇയാൾ വിച്ഛേദിച്ചു. തിങ്കളാഴ്ച അറസ്റ്റിലായ മറ്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ ഡോക്ടർമാരാണ്.
