വിജയ് വളരെ നിഷ്കളങ്കനാണെന്നും രാഷ്ട്രീയം മനസ്സിലാക്കാൻ അദ്ദേഹം തന്റെ കൂട്ടിൽ നിന്നും തൃഷയുടെ വീട്ടിൽ നിന്നും പുറത്തുവരണമെന്നുമായിരുന്നു നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. വ്യക്തിപരമായ അധിക്ഷേപവും സ്ത്രീവിരുദ്ധതയുമാണ് ഇതെന്നും രാഷ്ട്രീയ ചർച്ചകളിലേക്ക് നടിയെ വലിച്ചിഴച്ചത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കളും ആരാധകരും ബിജെപി അധ്യക്ഷനെതിരെ രംഗത്തെത്തി.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പരാമർശങ്ങൾ അങ്ങേയറ്റം അരോചകമാണെന്ന് തൃഷയുടെ പ്രതിനിധി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് ഉയർന്ന പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശവും അനുചിതവുമായ ഒരു പ്രതികരണം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷ പ്രസ്താവനയിൽ വ്യക്തമാക്കി. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ഭാവിയിൽ അതിന് താല്പര്യമില്ലെന്നും നടി കൂട്ടിച്ചേർത്തു. രാഷ്ട്രീയ കാര്യങ്ങളിൽ താൻ എപ്പോഴും നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും തന്റെ കലയിലൂടെ (അഭിനയം) അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
advertisement
വ്യക്തിജീവിതം ഒരിക്കലും പൊതുചർച്ചകൾക്കോ വിമർശനങ്ങൾക്കോ വിഷയമാക്കരുതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പൊതുവേദികളിൽ സംസാരിക്കുമ്പോൾ മിതത്വവും മാന്യതയും പുലർത്തണമെന്നും തൃഷ ഓർമ്മിപ്പിച്ചു. തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് നടി അഭ്യർത്ഥിച്ചു.
