11A സീറ്റിലിരുന്ന വിശ്വാസ് കാലിന് പരിക്കേറ്റതിന്റെ സൂചനയായി മുടന്തി നടക്കുന്നത് കാണുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വസ്ത്രത്തിൽ രക്തക്കറയും മണ്ണിന്റെ പാടുകളും ഉണ്ടായിരുന്നു.
ഗുജറാത്തിലെ കുടുംബത്തെ സന്ദർശിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്ന വിശ്വാസ് ആശുപത്രി കിടക്കയിൽ നിന്ന് ആ അപകടനിമിഷങ്ങൾ ഓർത്തു. “എന്റെ ചുറ്റും മൃതദേഹങ്ങൾ ഉണ്ടായിരുന്നു, വിമാനത്തിന്റെ കഷണങ്ങളും. ആരോ എന്നെ പിടിച്ചു ആംബുലൻസിൽ കയറ്റി,” അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ നെഞ്ചിലും കണ്ണുകളിലും കാലുകളിലും ആഘാതത്തിന്റെ ഫലമായ പരിക്കുകൾ സംഭവിച്ചു.
advertisement
എന്നാൽ വിശ്വാസിന്റെ സഹോദരന് അത്ര ഭാഗ്യമുണ്ടായിരുന്നില്ല, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 241 യാത്രക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
സ്കൈ ന്യൂസിനോട് സംസാരിക്കവേ, രക്ഷപ്പെട്ടയാളുടെ മറ്റൊരു സഹോദരൻ നയൻ കുമാർ രമേശ്, ഈ രക്ഷപെടലിനെ ഒരു 'അത്ഭുതം' എന്ന് വിശേഷിപ്പിച്ചു. അപകടത്തിന് നിമിഷങ്ങൾക്ക് ശേഷം വിശ്വാസ് ലെസ്റ്ററിലുള്ള തന്റെ പിതാവിനെ വിളിച്ച് താൻ രക്ഷപ്പെട്ടുവെന്ന് പറഞ്ഞതായി കൂട്ടിച്ചേർത്തു.
"അപകടത്തിൽപ്പെട്ടപ്പോൾ അച്ഛനെ വീഡിയോയിൽ വിളിച്ച്, 'വിമാനം തകർന്നു. എന്റെ സഹോദരൻ എവിടെയാണെന്ന് എനിക്കറിയില്ല. മറ്റ് യാത്രക്കാരെയൊന്നും ഞാൻ കാണുന്നില്ല. ഞാൻ എങ്ങനെ ജീവിച്ചിരിക്കുന്നു എന്ന് എനിക്കറിയില്ല, ഞാൻ എങ്ങനെ വിമാനത്തിൽ നിന്ന് ഇറങ്ങിയെന്ന് എനിക്കറിയില്ല'," സഹോദരൻ സ്കൈ ന്യൂസിനോട് പറഞ്ഞു.
"വിശ്വാസ് രക്ഷപ്പെട്ടത് ഒരു അത്ഭുതമാണ്. പക്ഷേ, എന്റെ മറ്റേ സഹോദരന് സംഭവിച്ചതോ? ഈ അപകടത്തെക്കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ. ഇപ്പോൾ പറക്കാൻ എനിക്ക് ഭയമാണ്, ഒരു വിമാനത്തിൽ കയറാൻ പോലും പേടിയാവുന്നു," നയൻ കൂട്ടിച്ചേർത്തു.
വിമാനത്തിൽ നിന്ന് പുറത്തേക്ക് വീണ ശേഷം അവശിഷ്ടങ്ങൾക്കടുത്ത് അദ്ദേഹത്തെ കണ്ടെത്തിയെന്നും സഹായത്തിനായി അടുത്തുള്ള ആംബുലൻസിലേക്ക് വിശ്വാസ് നടന്നുപോയെന്നും വിശ്വാസിനെ ചികിത്സിച്ച ഒരു ഡോക്ടർ പറഞ്ഞതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വിമാനം പറന്നുയർന്ന ഉടനെ അത് താഴേക്ക് ഇറങ്ങാൻ തുടങ്ങിയെന്നും പെട്ടെന്ന് രണ്ടായി പിളർന്ന് വലിയ ഒരു സ്ഫോടനം ഉണ്ടാകുന്നതിനുമുമ്പ് താൻ പുറത്തേക്ക് വീണുവെന്നും വിശ്വാസ് തന്നോട് പറഞ്ഞതായി മറ്റൊരു ഡോക്ടർ പറഞ്ഞു.
Summary: Ahmedabad Plane Crash survivor Vishwash Kumar Ramesh lost his brother in the same tragedy