ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഗുജറാത്ത് ബിജെപി മേധാവിയും കേന്ദ്രമന്ത്രിയുമായ സി ആർ പാട്ടീൽ, പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്റ് ജഗദീഷ് വിശ്വകർമ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ പങ്കെടുത്ത ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.
advertisement
നിലവിൽ ആഭ്യന്തര, കായിക സഹമന്ത്രിയായ മജുര എംഎൽഎ ഹർഷ് സംഘവിയെ കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്നാണ് വിവരം. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗർ നോർത്തിൽ നിന്നുള്ള എംഎൽഎ റിവാബ ജഡേജയും മന്ത്രി സഭയലെത്തുമെന്നാണ് സൂചന.സർക്കാരിൽ പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനൊപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നിലവിൽ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ 15 മന്ത്രിമാരാണുള്ളത്. പുനഃസംഘടനയോടെ അംഗസംഖ്യ 22 അല്ലെങ്കിൽ 23 ആയി ഉയരുമെന്നാണ് വിവരം. നാലോ അഞ്ചോ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുകയും ഏകദേശം 10 മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്യുമെന്നും സൂചനയുണ്ട്. പുതിയ മന്ത്രിസഭയിൽ വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കളും പരിചയസമ്പന്നരുമുണ്ടാകും.
കനുഭായ് ദേശായി (ധനകാര്യം), രാഘവ്ജി പട്ടേൽ ( കൃഷി), കുൻവർജി ബവലിയ ( ജലവിഭവം),മുലുഭായ് ബേര ( ടൂറിസം), കുബേർ ഡിൻഡോർ ( വിദ്യാഭ്യാസം), ഭാനു ബെൻ ബബാരിയ (വനിതാ ശിശു ക്ഷേമ വികസനം), ബച്ചു ഭായ് ഖബാദ് (പഞ്ചായത്ത്), മുകേഷ് പട്ടേൽ ( വനം & പരിസ്ഥിതി), ഭിഖു സിംഗ് പർമാർ ( സിവിൽ സപ്ലൈസ്), കുൻവർജി ഹൽപതി എന്നിവരാണ് നിലവിലെ ക്യാബിനെറ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള മന്ത്രിമാർ.
ജയേഷ് റഡാഡിയ, ഡോ. ദർശിത ഷാ, മഹേഷ് കസ്വാല, ഹിരാ സോളങ്കി, ഉദയ് കങ്ങാട്, സൗരാഷ്ട്രയിൽ നിന്നുള്ള അർജുൻ മോധ്വാഡിയ, ഗാന്ധിനഗറിൽ നിന്നുള്ള അൽപേഷ് താക്കൂർ, വടക്കൻ ഗുജറാത്തിൽ നിന്ന് സി.ജെ. ചാവ്ദ, മധ്യ ഗുജറാത്തിൽ നിന്ന് പങ്കജ് ദേശായി, കേയുർ റൊകാഡിയ അല്ലെങ്കിൽ മനീഷ വക്കീൽ, ദക്ഷിണ ഗുജറാത്തിൽ നിന്ന് സംഗീത പാട്ടീൽ, ജിതു ചൗധരി, ഗൺപത് വാസവ എന്നിവരാണ് മന്ത്രിസഭയിലെത്താൻ സാധ്യതയുള്ളവർ
ജഗദീഷ് വിശ്വകർമയെ സംസ്ഥാന ബിജെപി പ്രസിഡന്റായി ഉയർത്തിയതിന് പിന്നാലെയാണ് പുനഃസംഘടന. 2022-ൽ ഭൂപേന്ദ്ര പട്ടേൽ സർക്കാർ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ പ്രധാന മന്ത്രിസഭാപുനസംഘടനയാണിത്.അമിത് ഷാ,ജെപി നദ്ദ, എന്നിവരുൾപ്പെടെ മുതിർന്ന കേന്ദ്ര നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.