"ചൈനയിൽ കണ്ടെത്തിയ അവിയൻ ഇൻഫ്ലുവൻസ (avian influenza) വൈറസ് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണിയല്ല. ഇത് രാജ്യത്ത് വലിയ വെല്ലുവിളി ഉയർത്തിയേക്കില്ല. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാണ്'', ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
ഇതൊരു കോക്ക്ടെയിൽ വയറസ് മാത്രമാണെന്നും കൊറോണ പോലെ ഒരു സൂണോട്ടിക് (zoonotic) വൈറസല്ല എന്നും ആരോഗ്യ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൈനയിലെ ആശുപത്രികൾ കുട്ടികളെക്കൊണ്ട് നിറഞ്ഞുവെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതികരണം.
advertisement
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിലാണ് ശ്വാസകോശത്തെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസ് ചൈനയിൽ രൂക്ഷമായത്. പക്ഷേ, ഭയപ്പെടേണ്ടതായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് H9N2 പകരാൻ വളരെ ചെറിയ സാധ്യത മാത്രമേയുള്ളൂ. എങ്കിലും മനുഷ്യരിലും, മൃഗ പരിപാലന കേന്ദ്രങ്ങളിലും വന്യജീവി സംരക്ഷണ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോകത്താകമാനം നാശം വിതച്ച കൊറോണയെയും ആരംഭത്തിൽ ഇതുപോലെ തന്നെ നിസാരവൽക്കരിച്ചിരുന്നു എന്നതാണ് ആളുകളിൽ ഭയം ജനിപ്പിക്കുന്നത്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ചൈനയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണയ്ക്ക് ശേഷം ഇന്ത്യയുടെ ആരോഗ്യ രംഗം വലിയ പുരോഗതി കൈവരിച്ചിരുന്നു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രകചർ മിഷന്റെ (PM - ABHIM ) ഭാഗമായി ആരോഗ്യ രംഗത്തെ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളായി തിരിക്കുക വഴി മികച്ച സേവനം ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.