വിവാഹച്ചടങ്ങ് കഴിഞ്ഞ് വിവിഐപികൾ മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയും തോക്കുധാരിയായ അക്രമിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ജമ്മു പുരാണി മണ്ഡി സ്വദേശി കമൽ സിംഗ് ജംവാൾ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ പോലീസ് കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ താൻ കഴിഞ്ഞ 20 വർഷമായി പദ്ധതിയിടുന്നുണ്ടെന്നാണ് പ്രതി പോലീസിന് നൽകിയ പ്രാഥമിക മൊഴി. സ്വന്തം ബന്ധുവിന്റെ മകന്റെ വിവാഹത്തിനാണ് പ്രതി എത്തിയത്. ഈ അവസരം മുതലെടുത്താണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ ഇയാൾ നിറയൊഴിച്ചത്.
സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു വീഴ്ച ഉണ്ടായതിനെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
