രണ്ടു മുതൽ നാല് മണിക്കൂർ നീണ്ട ക്രൂരമായ ആക്രമണം അങ്കിത് ശർമയ്ക്ക് നേരെയുണ്ടായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ഛിന്നഭിന്നമായ നിലയിലാണ്. നാനൂറോളം കുത്തുകളുടെ അടയാളങ്ങളുണ്ട്. ശരീരത്തിൽ ഒരു ഭാഗവും കുത്തേൽക്കാത്തതായില്ല. ആറുപേർ ചേർന്നായിരിക്കണം കുത്തിയതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
Delhi Violence: കുറ്റാരോപിതനായ താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി AAP
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിനിടെ ചൊവ്വാഴ്ചയാണ് ചാന്ദ്ബാഗിലെ ഓടയിൽ നിന്നും അങ്കിത് ശർമയുടെ മൃതദേഹം കിട്ടിയത്. ജോലി കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു അങ്കിത് ശർമയെ അക്രമികൾ കൊലപ്പെടുത്തുന്നത്.
advertisement
അതേസമയം അങ്കിതിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുസ്തഫാബാദിലെ നെഹ്രുവിഹാറിൽ നിന്നുള്ള ആംആദ്മി പാർട്ടി നേതാവും കൗൺസിലറുമായ താഹിർ ഹുസൈനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. താഹിറിന്‍റെ വീടും ഫാക്ടറിയും പൊലീസ് സീൽ ചെയ്തു.
കലാപത്തിനിടെ വീടിന് മുകളിൽ നിന്ന് താഹിർ കല്ലും പെട്രോൾ ബോംബും എറിഞ്ഞുവെന്നാണ് ബിജെപി ആരോപണം. കലാപത്തിന് മുമ്പ് വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര ഈ ആരോപണം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കലാപത്തിൽ ആംആദ്മി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഇരട്ടി ശിക്ഷ നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
ബിജെപി ആരോപണങ്ങളെ നിഷേധിച്ച് താഹിർ ഹുസൈൻ രംഗത്തെത്തി. കേസിൽ തന്നെ കുടുക്കാൻ കപിൽ മിശ്ര ശ്രമിക്കുകയാണ്. കലാപം നടക്കുന്ന സമയത്ത് താനും വീട്ടുകാരും സുരക്ഷിത കേന്ദ്രത്തിലേക്ക് പൊലീസ് നിർദേശാനുസരണം മാറിയിരുന്നു. അങ്കിത് ശർമയുടെ മരണം നടക്കുന്ന 25ന് താൻ വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും താഹിർ ഹുസൈൻ വ്യക്തമാക്കി.