മുതിർന്ന ബിജെപി നേതാക്കൾ ഗുജറാത്തിൽ പര്യടനം നടത്തുകയും രണ്ട് കാര്യങ്ങൾ പ്രഖ്യാപിക്കാൻ മോദിയെ ഉപദേശിക്കുകയും ചെയ്തു. സൗജന്യ വൈദ്യുതിയും കാർഷിക കടം എഴുതിത്തള്ളലുമായിരുന്നു അത്. ഇത് മോദിയുടെ വിജയം ഉറപ്പിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ സമ്മർദങ്ങൾക്കിടയിലും മോദി തന്റെ നിലപാടിൽ ഉറച്ചുനിന്നു. തനിക്ക് തന്റെ സംസ്ഥാനത്തെക്കുറിച്ച് നന്നായി അറിയാമെന്നും വികസനത്തിന് പ്രാധാന്യം നൽകുന്ന പ്രകടനപത്രികയുമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മോദി അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ റേഷനും കളർ ടിവിയും മറ്റും വാഗ്ദാനം ചെയ്തുകൊണ്ട് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസിന്റെ ഇത്തരം വാഗ്ദാനങ്ങൾക്ക് മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മാധ്യമങ്ങൾ നരേന്ദ്രമോദിയോട് ചോദിച്ചിരുന്നു.
advertisement
Also read-പഞ്ചാബില്‍ മേയറും കൗണ്‍സിലര്‍മാരുമടക്കം 47 പേര്‍ ബിജെപിയിൽ ചേര്‍ന്നു
“എന്നാൽ എല്ലാവരും വൈദ്യുതിക്ക് പണം നൽകേണ്ടിവരും എന്നും അല്ലെങ്കിൽ അധികൃതർ നോട്ടീസ് അയയ്‌ക്കുമെന്നുമാണ്” മോദി മറുപടി പറഞ്ഞത്. എന്നാൽ അന്ന് തെരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി 117 സീറ്റുകളിൽ വിജയിച്ചപ്പോൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത കോൺഗ്രസിന് 59 സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ സംഭവം സൗജന്യങ്ങൾ അഥവാ ഫ്രീബീസ് എന്ന ആശയത്തിലുള്ള നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതായിരുന്നു.
ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും മുഖ്യമന്ത്രിമാർ വൻതോതിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ചാണ് അധികാരത്തിൽ എത്തിയത്. എന്നാൽ സംസ്ഥാനത്തെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരു ഉദാഹരണമാണ്.
കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ചതോടെ ഹിമാചൽ പ്രദേശിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി. കർണാടകയിൽ സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, സ്ത്രീകൾക്ക് പ്രതിമാസ വരുമാനം തുടങ്ങിയ ‘ഗ്യാരന്റികൾ’ എത്തിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. വികസനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
2013ലെ ഡൽഹി തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പരാജയപ്പെട്ടിരുന്നു. അരവിന്ദ് കെജ്രിവാളിനോട് 25,000 വോട്ടുകൾക്കാണ് ഷീല ദീക്ഷിത് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യുതിയും വെള്ളവുമാണ് കെജ്രിവാൾ വാഗ്ദാനം ചെയ്തത്. സൗജന്യ വൈദ്യുതിയും വെള്ളവും വാഗ്‌ദാനം ചെയ്യാത്തതിൽ ഷീല ദീക്ഷിത് ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് ദീക്ഷിതിന്റെ മകൻ സന്ദീപ് ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും പോലെ വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സൗജന്യ വൈദ്യുതിയും വായ്പ എഴുതിത്തള്ളൽ പോലുള്ള സൗജന്യങ്ങളും വാഗ്ദാനം ചെയ്തേക്കാം.
കോൺഗ്രസിന്റെ ഇത്തരം നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് വ്യാഴാഴ്ച പാർലമെന്റിലെ അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്ന ‘സൗജന്യ’ സംസ്‌കാരത്തെക്കുറിച്ച് സംസാരിച്ച മോദി, സമ്പദ്‌വ്യവസ്ഥ ദുർബലമായ ഒരു രാജ്യമാണ് അവർക്ക് വേണ്ടതെന്നും പറഞ്ഞു.
യാഥാർത്ഥ്യബോധമില്ലാതെയാണ് അവർ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നത്. സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നു. ഇന്ത്യയെ പാപ്പരത്തത്തിലേക്ക് തള്ളിവിടുമെന്ന ഉറപ്പാണ് അവർ വാഗ്ദാനം ചെയ്യുന്നത്. ഇത് പണപ്പെരുപ്പത്തിനും, അസ്ഥിരതയ്ക്കും കാരണമാകും. ഇന്ത്യയെ രണ്ട് പതിറ്റാണ്ട് പിന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഗ്യാരണ്ടിയാണ് അവർ ഉറപ്പു നൽകുന്നത്” അദ്ദേഹം പറഞ്ഞു.
യഥാർത്ഥത്തിൽ ഒന്നും സൗജന്യമല്ല, സൗജന്യങ്ങളിൽ വീണാൽ ജനങ്ങൾക്ക് വികസനം നഷ്ടപ്പെടും എന്നതാണ് 2007ലെ തിരഞ്ഞെടുപ്പിൽ മോദിയെ മുഖ്യമന്ത്രിയാകാൻ സഹായിച്ച വിജയ മന്ത്രം.